ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ചു.
2007 നവംബര്‍ 3ന് ഭരണഘടനയെ അട്ടിമറിച്ചു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സൈനികമേധാവിയാണ് പര്‍വേസ് മുഷറഫ്. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രത്യേക കോടതി നവംബര്‍ 19ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. 3 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.
2001 മുതല്‍ 2008 വരെ പാക്കിസ്ഥാന്‍ ഭരണാധികാരിയായിരുന്നു മുഷറഫ്.
1998ല്‍ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരിഫ് ആണ് മുഷറഫിനെ സേന തലവനായി നിയമിച്ചത്. കാര്‍ഗില്‍ നുഴഞ്ഞു കയറ്റവും തുടര്‍ന്ന്, ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധവും മുഷറഫ് സൈനിക തലവനായിരുന്ന കാലത്താണ് നടന്നത്. പാക്കിസ്ഥാനുവേണ്ടി കാര്‍ഗില്‍ യുദ്ധം നയിച്ചത് മുഷറഫായിരുന്നു.
ഇതിനിടെ സേനാ തലപ്പത്തുനിന്നും മുഷറഫിനെ നീക്കാനുള്ള ശ്രമം നവാസ് ഷെരിഫ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പ്രതികാരമെന്നോണം 1999ൽ സൈന്യം അട്ടിമറി നടത്തുകയും, അധികാരം പിടിച്ചെടുക്കുകയും പ്രധാനമന്ത്രി നവാസ് ഷെരിഫിനെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു.
അതേസമയം, രാജ്യദ്രോഹക്കുറ്റത്തില്‍ അറസ്റ്റ് ഭയന്ന് രാജ്യം വിട്ട മുഷറഫ് 2016 മുതല്‍ ദുബൈയിലാണ് താമസം.