ചാപിളളയായി പിറന്ന തന്‍റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു നിൽക്കുന്ന മോഡലിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റഷ്യയിലെ പ്രശസ്ത മോഡലും ബ്യൂട്ടി ബ്ലോഗറുമായ 27കാരി യാന യറ്റസ്കോവ്സക്യയാണ് പ്രസവത്തിൽ മരിച്ച തന്‍റെ കുഞ്ഞിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
കുഞ്ഞ് നഷ്ടപ്പെട്ട അമ്മയുടെ വേദന ചിത്രത്തിൽ വ്യക്തമായിരുന്നു. ലോകത്തിലെ പലകോണിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ് യാനയെ സമാധാനപ്പെടുത്താനായി എത്തിയത്. ആറുമാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവിനും മൂന്നുവയസുളള മകൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപിൽ യാത്ര പോയിരുന്നു. ആ സമയത്ത് ഗർഭസ്ഥ ശിശുവിന്‍റെ അനക്കം നിലച്ച പോലെ യാനയ്ക്ക് തോന്നുകയും അവിടെ ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
പരിശോധനയിൽ കുഞ്ഞിന്‍റെ ഹൃദയമിടിക്കുന്നില്ലെന്ന് ഡോക്ടർ യാനയെ അറിയിച്ചു. തുടർന്ന് മാലിദ്വീപിൽ നിന്ന് മോസ്കോയിലെ വീട്ടിലെത്തിയ യാന കുഞ്ഞിനെ വീട്ടില്‍വെച്ച് പ്രസവിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിന്‍റെ പ്രസവം സംബന്ധിച്ച് ഒരു വിവരവും യാന പുറത്തുവിട്ടിട്ടില്ല. എന്‍റെ കുഞ്ഞിനെ ആർക്കും വിട്ടുകൊടുക്കില്ലെന്നും തന്‍റെ അടുത്തുനിന്നും ആർക്കും കുഞ്ഞിനെ കൊണ്ടുപോകാൻ കഴിയില്ലെന്നും യാന പറഞ്ഞു. അവനെ ഞാന്‍ വീട്ടിൽ
വച്ചാണ് പ്രസവിച്ചത്, അവനെ ഞങ്ങൾ അടക്കം ചെയ്യും. കാരണം അവനീ വീട്ടിലെ അംഗമാണ്. അവൻ ഒരു മാലാഖയായി തന്‍റെ കുടുംബത്തെ സംരക്ഷിക്കുമെന്നും യാന പറഞ്ഞു.
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ഓരോ അമ്മമാർക്കുമായാണ് താനീ ചിത്രം പങ്കുവച്ചതെന്നും യാന പറയുന്നു.