വാഷിംഗ്ടണ്‍ : 9 മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. മാർച്ച് 19 ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ഇരുവരും തിരികെ എത്തുന്നത്. ഇത്രയധികം കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടർന്ന ഇവർക്ക് എത്ര രൂപ ശമ്പളമായി ലഭിക്കും എന്നതാണ് ഇപ്പോഴുയരുന്ന ചർച്ച.
കഴിഞ്ഞ ജൂൺ 5- നായിരുന്നു അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിൽ എത്തിയത്. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളാണ് ഇരുവരുടെയും മടക്കയാത്രയ്ക്ക് തടസമായത്.
9 മാസത്തിന് ശേഷം ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ ഇവരുടെ ഓവർ ടൈം ശമ്പളത്ത കുറിച്ചുളള ചർച്ചകളും മുറുകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, വില്യംസും വിൽമോറും ദീർഘകാലം ബഹിരാകാശത്ത് താമസിച്ചെങ്കിലും അധിക ഓവർടൈം വേതനം ലഭിക്കാൻ ഇടയില്ല. ഇവർ ഫെഡറൽ ജീവനക്കാരാണെന്നും ബഹിരാകാശത്ത് അവരുടെ സമയം പതിവ് ജോലിയുടെ ഭാഗമായി മാത്രമേ കണക്കാക്കൂ എന്നും മുൻ ബഹിരാകാശയാത്രിക കാഡി കോൾമാൻ പറയുന്നു. കൂടാതെ ആകസ്മികമായ സംഭവിക്കുന്നവയ്ക്ക് ഒരു ചെറിയ അലവൻസുമുണ്ട്. അതായത്, 287 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം, രണ്ട് ബഹിരാകാശയാത്രികർക്കും 1,148 ഡോളർ (ഒരു ലക്ഷം രൂപ) അധികമായി ലഭിക്കും.
ഫെഡറൽ ജീവനക്കാരുടെ ഏറ്റവും ഉയർന്ന റാങ്കായ ജിഎസ്15 ശമ്പള ഗ്രേഡാണ് രണ്ട് ബഹിരാകാശയാത്രികർക്കും ഉള്ളത്. ഇവരുടെ വാർഷിക ശമ്പളം 125,133 ഡോളർ മുതൽ 162,672 ഡോളർ വരെയാണ് (ഏകദേശം 1.08 കോടി മുതൽ 1.41 കോടി രൂപ വരെ). ഒമ്പത് മാസത്തെ ദൗത്യത്തിനിടെ, അവർക്ക് 93,850 ഡോളറിനും നും 122,004 ഡോളറിനുംഇടയിൽ (ഏകദേശം 81 ലക്ഷം മുതൽ 1.05 കോടി രൂപ വരെ) ആനുപാതിക ശമ്പളം ലഭിക്കും. അധിക ആകസ്മിക അലവൻസ് കൂടി ചേർത്താൽ, ആകെ ലഭിക്കുന്ന തുക 94,998 ഡോളറിനും 123,152 ഡോളറിനും ഇടയിലായിരിക്കും (ഏകദേശം 82 ലക്ഷം മുതൽ 1.06 കോടി രൂപ വരെ).
ഇത്രയും നാളത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരികെ എത്തുമ്പോൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളായിരിക്കും ഇരുവർക്കും നേരിടേണ്ടി വരിക എന്നാണ് റിപ്പോർട്ടുകൾ. ഏത് സാഹചര്യത്തേയും അതിജീവിക്കാൻ കെൽപ്പുള്ളവർ എന്ന് തെളിയിച്ച സുനിത വില്യംസും ബുച്ച് വിൽമോറും ഈ പ്രതിസന്ധികളേയും അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാം.









