വാഷിംഗ്‌ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തനിക്ക് അതിനു സാധിക്കും. ഇക്കാര്യം ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ട്രംപിന്‍റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരണമോ മറുപടിയോ നൽകിയിട്ടില്ല. ഇന്ത്യന്‍ വക്താക്കള്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
നേരത്തെയും ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ല എന്നുതന്നെയായിരുന്നു ഇന്ത്യയുടെ നിലപാട്.
അതിര്‍ത്തിയില്‍ അടുത്തിടെ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമായി 11 സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. വടക്കന്‍ സിക്കിമിലെ നാകുല ചുരത്തിലാണ് ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കുമാണ് പരിക്കേറ്റതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സൈനിക നടപടിക്രമങ്ങള്‍ പ്രകാരം നടത്തിയ സംഭാഷണത്തില്‍ പ്രശ്നം പരിഹരിച്ചു. ഇരുഭാഗത്തേയും 150ഓളം സൈനികരാണ് പരസ്പരം പോരടിച്ചത്.
ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ചൈന പാങ്കോംഗ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ സൈനികരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയും തടാകത്തിലേക്ക് കൂടുതൽ ബോട്ടുകൾ എത്തിക്കുകയും ചെയ്തിരിയ്ക്കുകയാണ്. മെയ് ആദ്യവാരം മുതല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
യുദ്ധത്തിന് സജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയ്ക്കു ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് നിർദേശിച്ചിരിയ്ക്കുകയാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സൈനികമായി ഒരുങ്ങിയിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.