ഇന്ത്യയുടെ മതേതരത്വത്തിന് തീരാത്ത കളങ്കമേല്‍പ്പിച്ചുകൊണ്ട് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇത് ഇരിപത്തിയഞ്ചാം വര്‍ഷം. കുറച്ച് തത്പര കക്ഷികളുടെ മൗന സമ്മതം ഇതില്‍ പകല്‍ പോലെ വ്യക്തം.
കാൽനൂറ്റാണ്ടു മുൻപാണു വിവാദ ഭൂമിയായ അയോധ്യയിൽ ഒത്തുചേർന്ന ആയിരക്കണക്കിനു കർസേവകർ ബാബറി മസ്ജിദ് തകർത്തത്. ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ഈ സംഭവം.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണ് 1992 ഡിസംബര്‍ 6. അന്നാണ് ലക്ഷത്തിലധികം വരുന്ന കര്‍സേവകര്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചു തകര്‍ത്തത്. തുടര്‍ന്ന്
നടന്ന വര്‍ഗീയ കലാപങ്ങളില്‍ മൂവായിരത്തോളം പേര് കൊല്ലപ്പെട്ടു.
ഭാരത്തിന്റെ മനഃസാക്ഷിയെ ആഴത്തില്‍ മുറിവേല്പിച്ച ബാബരി മസ്ജിദ് ദുരന്തം സംഭവിച്ചിട്ട് കാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ക്രിമിനല്‍ കുറ്റത്തിന്റെ വിചാരണ പൂര്‍ത്തിയാവുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവും ഇപ്പോഴും നിയമയുദ്ധമായി തന്നെ തുടരുന്നു.
പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി, വി.എച്ച്.പി നേതാവ് വിനയ് കത്യാര്‍ എന്നിവരടക്കം 12 പേര്‍ക്കെതിരായ വിചാരണ നടപടി ഇപ്പോഴും തുടരുകയാണ്.
ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാരാ, രാം ലല്ലാ എന്നിവക്ക് തുല്യമായി പങ്കുവെക്കണമെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ 13 അപ്പീലുകളാണ് സുപ്രീംകോടതിയില്‍ അന്തിമവാദത്തിന് കാത്തുകിടക്കുന്നത്.
ചരിത്രം പരിശോധിക്കുമ്പോള്‍ ആ കറുത്ത അധ്യായത്തിന്റെ അണിയറ ശില്പികളായി അറിയപ്പെടുന്നത് രണ്ടുപേരുണ്ട്. ഒന്ന്, കർസേവകരുടെ ഭ്രാന്തമായ ആവേശത്തെ നയിച്ച ലാൽകൃഷ്ണ അദ്വാനിയും, രണ്ട്, ബാബരി മസ്ജിദ് പൊട്ടിത്തകർന്നപ്പോൾ, രാജ്യത്തോടുള്ള കടമക്കുനേരെ കണ്ണടച്ച അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും.
അന്ന് അയോധ്യയില്‍ മതേതരത്വത്തിന്റെ മിനാരങ്ങള്‍ തകര്‍ത്തവര്‍ക്ക് അവരുടെ കര്‍മ്മഫലം ലഭിച്ചുവോ എന്നതും ചിന്തനീയമാണ്.
അടൽബിഹാരി വാജ്പേയിയുടെ നിഴലായി നിന്ന് രാമക്ഷേത്രമെന്ന മോഹം വിറ്റ് കർസേവകരെ ഇഷ്ടിക ചുമപ്പിച്ചും പള്ളി പൊളിക്കാൻ ഹരം കയറ്റിയും രാഷ്ട്രീയം കളിച്ച ബി.ജെ.പിയുടെ ഉരുക്കുമനുഷ്യൻ താന്‍ ലക്ഷ്യം വെച്ച ഉന്നത പദവികളിൽ എവിടെയും എത്തിച്ചേര്‍ന്നില്ല എന്ന് മാത്രമല്ല, തന് വളര്‍ത്തികൊണ്ടുവന്ന പാര്‍ട്ടിയ്ക്കു തന്നെ അനഭിമതനായി മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയം അദ്വാനിയെ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയെ കേന്ദ്രത്തിൽ ഭരണകക്ഷിയുമായ് വളര്‍ത്തി. എങ്കിലും പ്രധാനമന്ത്രിയാവുക എന്ന മോഹം സഫലമായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ കിട്ടിയത് അപ്രഖ്യാപിത രാഷ്ട്രീയ വനവാസവും.
ഇക്കാലയളവില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പ്രവഹിച്ച മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ട് നിശബ്ദനായി നിലകൊണ്ട നരസിംഹറാവു സ്വന്തം പാർട്ടിക്കാർക്കിടയിൽ പോലും ഒറ്റപ്പെട്ട് രാഷ്ട്രീയ വനവാസത്തിനൊടുവിൽ നാടുനീങ്ങിയപ്പോൾ, ശവസംസ്കാരം പോലും ഒരു മുന്‍ പ്രധാനമന്ത്രിയ്ക്കു യോജിച്ച രീതിയില്‍ ആയിരുന്നില്ല. എ.ഐ.സി.സി ആസ്ഥാനത്തിനുള്ളിലേക്കു പോലും മുൻപ്രധാനമന്ത്രിയുടെ മൃതദേഹത്തിന് പ്രവേശനം നിഷേധിച്ചു എന്നതും ചരിത്രം.
ബാബറി മസ്ജിദ് തകര്‍ത്തിട്ട് കാൽ നുറ്റാണ്ട് പൂർത്തിയാകുമ്പോൾ ഈ ആക്രമണം ഇന്ത്യൻ ചരിത്രത്തിൽ കറുത്ത അദ്ധ്യായമായി ഇന്നും അവശേഷിക്കുന്നു.