പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന ഫാറൂഖ് കോളേജ് അധ്യാപകന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടികളുടെ മാറിടങ്ങളല്ല അവയെ ചൂഴ്ന്നു നില്‍ക്കുന്ന കണ്ണുകളെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് അഭിഭാഷകയായ കുക്കു ദേവകി പറയുന്നു.
പ്രലോഭനങ്ങളില്‍പ്പെടുന്ന അത്തരം എത്രയോ കണ്ണുകളെ അതിജീവിച്ചാണ് ഓരോ സ്ത്രീയും മുന്നോട്ട് പോകുന്നത്. ലെഗ്ഗിൻസുകൾ, സാരികൾ, പാവടകൾ, ജീൻസുകൾ, ചുരിദാറുകൾ, ഉടുപ്പുകൾ എന്തിനധികം വക്കീൽ കോട്ടുകൾ വരെ നിലനിന്നു പോരുന്നത് ഇത്തരം കണ്ണുകളെ അതിജീവിച്ചാണെന്ന് കുക്കു ദേവകി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ മാറുകളും വത്തക്കയും വിട്ട് കണ്ണുകളിലേക്ക് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കട്ടെയെന്നാണ് അഭിഭാഷകയുടെ പക്ഷം.
ഷര്‍ട്ട് ഇന്‍ ചെയ്യുന്ന പുരുഷന്‍മാരോട് പഴങ്ങളുടെ പേര് പറയാന്‍ നമ്മളും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഫെയ്സ്ബുക്കില്‍ നിഷ.പി.നായരുടെ കമന്‍റ്. പഴങ്ങള്‍ മാത്രമല്ല പച്ചക്കറികളും ഉണ്ടെന്ന് ജിതേന്ദ്രന്‍ ചാര്‍വകന്‍ ഓര്‍മ്മപ്പെടുത്തുന്നു.
'പരലോകത്ത് വേണ്ട കാക്കാ...ഇവിടെ ജീവിക്കട്ടെ ആദ്യം,' എന്നാണ് അന്‍ഷ മുനീറിന്‍റെ ആത്മഗതം. ബെഞ്ചിലിരിക്കുന്നത് പഠിക്കാനാണ്, പരലോകം കിട്ടാനല്ലെന്ന് ജിതിന്‍ നിലപാട് വ്യക്തമാക്കുന്നു. വത്തക്ക കുലുങ്ങിയാലും വാഴക്ക കുലുങ്ങാതിരുന്നാല്‍ മതിയെന്ന ഷാരോണ്‍ റാണിയുടെ കാര്‍ട്ടൂണും വൈറലാണ്.