അമേത്തി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിൽ മെഗാറാലി നയിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ബി.ജെ.പിയുടെ റാലിയിൽ അമിത് ഷായോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും മറ്റു പല മുതിർന്ന നേതാക്കളും അണിനിരന്നിരുന്നു.
ഗുജറാത്തില്‍ നവസര്‍ജന്‍ യാത്രയുമായി രാഹുൽ ഗാന്ധി മുന്നേറികൊണ്ടിരിക്കെയാണ്, മെഗാറാലിയുമായി ബി.ജെ.പിയുടെ മുൻനിര താരങ്ങൾ അമേത്തിയിലെത്തിയിരിക്കുന്നത്.
റാലിയെ അഭിസംബോധന ചെയ്ത അമിത് ഷാ രാഹുൽ ഗാന്ധിയെ കണക്കറ്റു പരിഹസിച്ചു. "മോദി രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് രാഹുൽ ഗാന്ധി നിങ്ങളോട് ചോദിക്കാറില്ലേ? 2022 ആകുമ്പോഴേയ്ക്കും ഉത്തർപ്രദേശിൽ ഗുജറാത്തിനേക്കാൾ വികസനം എത്തിയിരിക്കും. മൂന്നു വർഷത്തെ ഭരണത്തിനിടെ 106 വികസന പദ്ധതികളാണ് സർക്കാർ കൊണ്ടുവന്നത്. രാഹുൽ ഗാന്ധിക്ക് എണ്ണാൻ പോലും അറിയാത്തതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ സംസാരിക്കുന്നത്. ഇറ്റാലിയൻ ഗ്ലാസ് വെക്കുന്ന രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ രീതി വീക്ഷിക്കാൻ കഴിയുന്നില്ല" അമേത്തിയില്‍ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ ഈ പരിഹാസം.
ഗുജറാത്തില്‍ കറങ്ങി നടക്കുന്നതിന് പകരം രാഹുല്‍ അമേത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പദ്ധതി വാഗ്ദാനങ്ങളുമായല്ല 2019ല്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തുക. പകരം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും അമിത് ഷാ വിമര്‍ശനമുയര്‍ത്തി. ‘ഞങ്ങള്‍ കുറച്ചു കാര്യങ്ങളെങ്കിലും ചെയ്തു. സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ് ഞങ്ങള്‍ ചെയ്ത ആദ്യ കാര്യം’ മന്‍മോഹന്‍ സിംഗിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞു.
രണ്ടുതരത്തിലുള്ള വികസനമാണുള്ളത്. ഒന്ന്: നെഹ്‌റു ഗാന്ധി മോഡല്‍, രണ്ട്: മോദി മോഡല്‍. നിലവില്‍ ഗുജറാത്ത് സന്ദര്‍ശനത്തിലാണ് രാഹുല്‍ ഗാന്ധി. അവിടെ മോദി മോഡല്‍ വികസനമാണുള്ളത്. എല്ലാ കുടുംബങ്ങള്‍ക്കും അവിടെ വൈദ്യുതിയും കുടിവെള്ളവും തടസ്സമില്ലാതെ ലഭ്യമാണ്.
കോൺഗ്രസ് രഹിത അമേത്തിയാണ് മണ്ഡലത്തിലെ ജനങ്ങൾ അമിത് ഷായ്ക്ക് ഉറപ്പു നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച ശേഷം മണ്ഡലത്തിൽ നിന്നും കാണാതായ രാഹുൽ ഗാന്ധി ഇപ്പോൾ അമേത്തി സന്ദർശനം നടത്തിയിട്ട് കാര്യമില്ല. അമേത്തി ഗാന്ധി ഇളമുറക്കാരനെ ഉപേക്ഷിച്ചുവെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
രാഹുൽ ഗാന്ധി അമേത്തിയെ കുറിച്ചല്ല, ഇറ്റലിയിലെ കാര്യങ്ങളാണ് ചിന്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ് വിമർശിച്ചു. ബി.ജെ.പി തുടക്കം കുറിച്ച പദ്ധതികൾ അമേത്തിയുടെ വികസനത്തിലേക്കെന്നതാണ് സൂചിപ്പിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിൽ ഭൂമി വിട്ടുനൽകാൻ ജനങ്ങളെ അനുവദിക്കില്ലെന്നും യോഗി പറഞ്ഞു.