മുംബൈ: 2006ലെ ഔറംഗാബാദിൽനിന്നു ആയുധവേട്ട കേസിൽ അബു ജുൻഡാല്‍ കുറ്റക്കാരനെന്ന് മുംബൈ മക്കോക്ക കോടതി. അബു ജുന്‍ഡാലും സയിദ് സബിബുദീന്‍ അന്‍സാരിയും ഉള്‍പ്പെടെ 12 പേര്‍ കുറ്റക്കാര്‍,10 പേരെ വെറുതെ വിട്ടു. മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയാണ് ലഷ്ക്കറെ തയിബ ഭീകരനായ അബു ജുൻഡാല്‍. കുറ്റക്കാര്‍ക്കെതിരെ യു.എ.പി.എ, ഐ.പി.സി നിയമപ്രകാരം ചുമത്തപ്പെട്ട കുറ്റങ്ങള്‍ കോടതി ശരിവെച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനുശേഷം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയേയും വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി കണ്ടെത്തി. 2012 ജൂണില്‍ സൗദി അറേബ്യയില്‍ പോലീസിന്‍റെ വലയിലായ അബൂ ജുൻഡാലിനെ പിന്നീട് ഇന്ത്യക്കു
കൈമാറുകയായിരുന്നു. മുഖ്യപ്രതിയായ ഇയാളുടെ ഔറംഗാബാദ് ആയുധവേട്ട കേസിന്‍്റെ വിചാരണ 2013 മാര്‍ച്ചിലാണ് മുംബൈയിലെ മോക്ക സ്പെഷ്യല്‍ കോടതിയിലേക്ക് മാറ്റിയത്.
2006 മെയ് എട്ടിനാണ് തീവ്രവാദ ബന്ധം സംശയിക്കുന്നവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔറംഗാബാദിനടുത്ത് വെച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്നും പത്ത് എകെ 47 തോക്കുകളും, 3200 വെടിയുണ്ടകളും ഉള്‍പ്പെടെ മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെത്തിയത്. ആയുധങ്ങള്‍ എന്നിവ മഹാരാഷ്ട്ര എ.ടി.എസ് പിടിച്ചെടുത്തു.
എന്നാല്‍ അബു ജുൻഡാലിന്‍റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കടത്തിയ മറ്റൊരു കാര്‍ എ.ടി.എസ് സേനാംഗങ്ങളെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കേസില്‍ 22 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്. എന്നാല്‍,12 പേരെയാണ് കുറ്റക്കാരായി മുംബൈ മക്കോക്ക കോടതി കണ്ടെത്തിയത്.