ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി. കോണ്‍ഗ്രസുമായി നീക്കുപോക്കുകള്‍ പാടില്ലെന്ന നിലപാടാണ് കമ്മിറ്റി അംഗീകരിച്ചത്.
യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്‍റെയും നിലപാടുകൾ സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) വോട്ടിനിട്ടിരുന്നു.
കേരളത്തില്‍ നിന്നുള്ള സിസി അംഗങ്ങള്‍ ഉള്‍പ്പെടെ കാരാട്ടിനെ പിന്തുണച്ചതോടെ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രേഖ കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പില്‍ അംഗീകരിച്ചു. യെച്ചൂരിയുടെ രേഖയെ 31 പേർ അനുകൂലിച്ചു, 55 പേർ എതിർത്തു.
ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ഭാഗമാവും പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തുക. കരട് പ്രമേയത്തിലെ മറ്റു ഭാഗങ്ങളെക്കുറിച്ചു തര്‍ക്കമില്ല. എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.