ന്യൂഡൽഹി: കൊച്ചി അടക്കം രാജ്യത്തെമ്പാടുമായി വിവധ ഇടങ്ങളില്‍ ജൻധൻ അക്കൗണ്ടുകളിൽ 1.64 കോടിയുടെ അനധികൃത നിക്ഷേപം ആദായ നികുതി വകുപ്പ് കണ്ടെത്തി. നോട്ട് പിൻവലിക്കലിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനമുള്ള ജൻധൻ അക്കൗണ്ടുകളിൽ പരിശോധന നടത്തിയപ്പോഴാണ് വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയത്.
കൊൽക്കൊത്ത, മിഡ്നാപൂർ, ബിഹാർ, കൊച്ചി, വാരാണാസി എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലാണ് സംശയകരമായ രീതിയിലുള്ള ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. പലയിടങ്ങളിലായി 1.64 കോടിയുടെ നിക്ഷേപം നടത്തിയവര്‍ ആരും തന്നെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വെളിപ്പെടുത്താത്ത തുക സംബന്ധിച്ച് 1961ലെ നികുതി നിയമപ്രകാരം പിഴ ചുമത്തും.
ബിഹാറിലെ ഒരു ജന്‍ധന്‍ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപ പിടിച്ചെടുത്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വെളിപ്പെടുത്തി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ 50,000 രൂപ മാത്രമെ നിക്ഷേപിക്കാവൂ എന്നിരിക്കെയാണിത്.
നോട്ടുകൾ അസാധുവയതായി പ്രഖ്യാപിച്ച നവംബർ 8 മുതൽ 23 വരെ ദിവസങ്ങളിൽ ജൻധൻ അക്കൗണ്ടികളിൽ നടന്ന ഇടപാടുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതുവരെ ഏകദേശം 21,000 കോടി രൂപ ഈ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.