റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ ശിക്ഷ ഇന്ന് വിധിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ലാലു ഉൾപ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി മുന്‍പേ കണ്ടെത്തിയിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചുകേസുകളില്‍ പ്രതിയാണ് ലാലു.
2013 ല്‍ ആദ്യകേസിന്‍റെ ശിക്ഷയായി അഞ്ചുവര്‍ഷം തടവും 25 ലക്ഷം പിഴയും വിധിച്ചിരുന്നെങ്കിലും രണ്ടരമാസം ജയിലില്‍ കിടന്ന ലാലുപ്രസാദ്, സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. മറ്റു കേസുകളില്‍ ലാലുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഒന്‍പത് മാസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കഴിഞ്ഞ മേയില്‍ പരമോന്നതകോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, ലാലുവിന്‍റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷക്കായി വാദിക്കുമെന്നും, മൂന്ന് വര്‍ഷം തടവിനു വിധിച്ചാല്‍ വിധിക്കു പിന്നാലെതന്നെ ജാമ്യത്തിലെടുക്കാന്‍
സാധിക്കുമെന്നുമാണ് അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീല്‍ പറയുന്നു.
രാവിലെ റാഞ്ചിയിലെ ബിര്‍സാ മുണ്ഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലാലുവിനെയും കൂട്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കും. വിധി പറയുന്ന പശ്ചാത്തലത്തില്‍ ലാലുപ്രസാദിനെ പാര്‍പ്പിച്ചിരിക്കുന്ന റാഞ്ചിയിലെ ജയിലിലും കോടതി പരിസരത്തും അടക്കം സുരക്ഷാസന്നാഹം കര്‍ശനമാക്കി.
ലാലുവും കോണ്‍ഗ്രസുമായുളളത് അഴിമതിയുടെ കൂട്ടുകെട്ടാണെന്നാണ് ബിജെപിയുടെ പ്രതികരണം. അതേസമയം, ലാലുവിനെതിരെയുളള കേസ് രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്‍റെയും നിലപാട്.
1991–94 കാലയളവില്‍ ദേവ്ഗഡ് ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ നല്‍കി 89 ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരെയുളള സിബിഐ കേസ്. ലാലു പ്രസാദ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നത്.
ജഗനാഥ് മിശ്രയെ അടക്കം 6 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ലാലു അടക്കം പതിനാറ് പേര്‍ക്കെതിരെ അഴിമതി നിരോധനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി റാഞ്ചി സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവ്പാല്‍ സിങ് കണ്ടെത്തിയിരുന്നു.