ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസിൽ റാഞ്ചി കോടതി ഇന്ന് വിധിപറയും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണു വിധി പറയുക. കേസിന്‍റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചായ്ബാസ ട്രഷറിയിൽ നിന്ന് 37 കോടി രൂപ പിൻവലിച്ച കേസിലാണ് വിധി.
1992-94 കാലയളവില്‍ വ്യാജരേഖകള്‍ നല്‍കി ചായ്ബാസ ട്രഷറിയില്‍ നിന്നു 37.63 കോടി രൂപ പിന്‍വലിച്ചതായാണു കേസ്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ 6 കേസുകളിലാണ് ലാലു പ്രതിയായത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിൽ ലാലുവിന് അഞ്ച് വർഷവും മൂന്നര വർഷവും ശിക്ഷ കിട്ടി. നിലവിൽ ഝാർഖണ്ഡിലെ ജയിലിലാണ് ലാലു.