ഗോരഖ്പുർ: ഉത്തര്‍പ്രദേശ് ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വയസുകാരികൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മസ്തിഷ്ക ജ്വരത്തിനു ചികിൽസയിലിരുന്ന കുട്ടികളുടെ മരണ സംഖ്യ 63 ആയി ഉയർന്നു.
സംഭവത്തിനു പിന്നാലെ നടപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിനെയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടെൻഡനെയും വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം ആശുപത്രി സന്ദർശിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണു ഗോരഖ്പുർ.
അതേസമയം, നവജാത ശിശുക്കളടക്കമുള്ളവർ മരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഈ ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം 60 ആണ്. ശനിയാഴ്ച രാവിലെയും രണ്ടു കുട്ടികൾ മരിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഒാക്സിജൻ വിതരണത്തിലെ പിഴവുമൂലമല്ല ദുരന്തമുണ്ടായത് എന്നാണ് സർക്കാർ അധികൃതർ ഇപ്പോഴും നൽകുന്ന വിശദീകരണം. എന്നാൽ, എന്താണ് മരണകാരണമെന്ന് വ്യക്തമാക്കുന്നുമില്ല. ജില്ലാ മജിസ്ട്രേട്ട് രാജീവ് റൗതേല ആണ് 48 മണിക്കൂറിനിടെ 30 കുട്ടികൾ മരിച്ച കാര്യം പുറത്തുവിട്ടത്.