അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഹാര്‍ദിക് പട്ടേല്‍.
ഇ.വി.എം മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി 140 സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരെ വാടകയ്‌ക്കെടുത്തിരിക്കുകയാണെന്നാണ് ഇരുപത്തിമൂന്ന്കാരനായ പാടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ആരോപിച്ചിരിക്കുന്നത്.
പട്ടേല്‍ ഹിന്ദിയില്‍ കുറിച്ച സന്ദേശത്തിലൂടെ ചോദിക്കുന്നത് ഇങ്ങനെയാണ്, "എന്റെ വാക്കുകൾക്ക് നിങ്ങളില്‍ ചിരി പടര്‍ത്താനാവും, എന്നാൽ ആരും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യ ശരീരം ഉപദ്രവിക്കപ്പെടുമെങ്കിൽ മനുഷ്യനിർമ്മിതമായ EVM യന്ത്രങ്ങൾ തച്ചുതകര്‍ക്കാന്‍ കഴിയില്ലേ? എടിഎമ്മുകൾ ഹാക്ക് ചെയ്യാമെങ്കില്‍ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാന്‍ പറ്റില്ലേ? "
ഇതുവരെയായി 5000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിനായി അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരെയാണ് പാര്‍ട്ടി വാടകയ്‌ക്കെടുത്തിരിക്കുന്നത്, പട്ടേല്‍ ആരോപിക്കുന്നു.
വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇ.വി.എം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.