ന്യൂഡല്‍ഹി: പശ്ചിമബംഗാളിൽ രഥയാത്ര നടത്താനുള്ള ബിജെപിയുടെ മോഹത്തിന് സുപ്രീം കോടതി തടസ്സമായപ്പോള്‍, രഥയാത്ര മാറ്റി പദയാത്ര നടത്താന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ പദയാത്രയ്ക്കും തടസ്സങ്ങള്‍ വഴിമാറുന്നില്ല!!!
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് പശ്ചിമബംഗാളിൽ എല്ലാ ജില്ലകളിലും പദയാത്ര നടത്താന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് H1N1 ഫ്ലൂ (പന്നിപ്പനി) സ്ഥിരീകരിച്ചതിനാല്‍ വിശ്രമം ആവശ്യമായി വരും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിലെ എല്ലാ ജില്ലകളിലും നടത്താനിരുന്ന പദയാത്ര ജനുവരി 20ന് ആരംഭിക്കും. എന്നാല്‍ രോഗബാധിതനായ അമിത് ഷായ്ക്ക് ജനുവരി 20ന് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
ഇക്കാരണത്താല്‍ പശ്ചിമബംഗാളില്‍ ബിജെപിയുടെ പദയാത്ര ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.
ജനുവരി 20ന് ആരംഭിക്കുന്ന പദയാത്ര ഫെബ്രുവരി 8നാണ് അവസാനിക്കുക. ഫെബ്രുവരി 8ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന വന്‍ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
ബിജെപിയുടെ രഥയാത്രക്ക് പശ്ചിമബംഗാള്‍ സര്‍ക്കാരും കൊല്‍കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെയാണ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചത്. പക്ഷെ, സുപ്രീം കോടതിയും അനുമതി നല്കാന്‍ വിസമ്മതിക്കുകയായിരുന്നു.
ക്രമസമാധാനം സംബന്ധിച്ച സംസ്ഥാന സർക്കാരിന്‍റെ ആശങ്ക പൂർണ്ണമായും തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്‍റെ ആശങ്ക ദൂരീകരിക്കും വിധം യാത്രയുടെ ഘടന മാറ്റി അപേക്ഷ സമര്‍പ്പിക്കാനും ബിജെപിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അതനുസരിച്ചാണ് രഥയാത്രയ്ക്ക് പകരമായി ബിജെപി പ
ശ്ചിമബംഗാളിൽ പദയാത്ര നടത്താന്‍ പദ്ധതിയിടുന്നത്.