ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
ഈ കേസില്‍ തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തയും സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധന ഫലവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നും, ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലല്ല തുടങ്ങിയ വാദങ്ങളാണ് പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. അതേസമയം ഫോറന്‍സിക് പരിശോധനാ ഫലം പൊലീസ് കണ്ടെത്തിയിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളെതന്നെ എന്നത് തെളിയിക്കുന്നുണ്ട്.
അതേസമയം, കത്വ പീഡന കേസില്‍ വ്യാജപ്രചാരണം നടത്തിയതിന് പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചതിനാലാണ് കേസിലെ സാക്ഷി പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതെന്ന് പറയുന്ന ഒരു സി.ഡി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രതിഭാഗം അഭിഭാഷകനാണെന്നാണ് ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തല്‍.
കേസില്‍ അറസ്റ്റിലായ വിശാല്‍ ശര്‍മ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചുവെന്ന് സാക്ഷി പറയുന്ന വിഡിയോയാണ് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. കേസിലെ മുഖ്യസൂത്രധാരന്‍ സന്‍ജി റാമിന്റെ മകനാണ് വിശാല്‍ ശര്‍മ്മ. മജിസ്ട്രേറ്റിന് മുന്നില്‍ സാക്ഷി മൊഴി നല്‍കുന്നുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ കോടതിക്ക് പുറത്താണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും മനസിലായതായി ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23ന് സംസ്ഥാന സർക്കാർ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു പുറം ലോകം അറിയുന്നത്.