കൊല്‍ക്കത്ത: റോഹിങ്ക്യകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊല്‍ക്കത്തയില്‍ ഇന്ന് റാലി. ഏകദേശം 14 മുസ്ലിം സംഘടനകള്‍ റാലിയില്‍ പങ്കെടുക്കും. റാലി പാര്‍ക്ക് സര്‍കസില്‍ നിന്നും ആരംഭിച്ച് മ്യാന്മാര് കോണ്‍സുലേറ്റില്‍ എത്തിച്ചേരും. പ്രമുഖരായ നേതാക്കന്മാരോ ഇമാമോ ഈ റാലിയില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ഇല്ല.
റാലിയോടനുബന്ധിച്ചു മ്യാന്മാര് കോണ്‍സുലേറ്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോലീസ് അവശ്യ സ്ഥലങ്ങളില്‍ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ 12 നും റോഹിങ്ക്യകള്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റാലി നടന്നിരുന്നു. ഏകദേശം 35,000 ആളുകള്‍ റാലിയില്‍ പങ്കെടുത്തിരുന്നു. 5 കിലൊമീറ്ററോളം വഹന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൂടാതെ പ്രതിഷേധക്കാർ മ്യാന്മാര് കോണ്‍സുലേറ്റില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനവും നല്‍കിയിരുന്നു.
മ്യാൻമറിലെ റാഖൈൻ സ്റ്റേറ്റിൽനിന്നു പീഡനത്തെത്തുടർന്നു ന്യൂനപക്ഷ റോഹിങ്ക്യന്‍ മുസ്ലിംകൾ കൂട്ടപ്പലായനം ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കകം നാലുലക്ഷത്തോളം പേർ അതിർത്തികടന്ന് ബംഗ്ലാദേശിൽ അഭയം തേടി. സൈന്യവും ഭൂരിപക്ഷ ബുദ്ധമതാനുയായികളും ചേർന്ന് റോഹിങ്ക്യകൾക്ക് എതിരേ കടുത്ത മർദനമുറകളാണ് അഴിച്ചുവിടുന്നത്.
റോഹിങ്ക്യന്‍ തീവ്രവാദികൾ ഓഗസ്റ്റ് 25ന് റാഖൈനിലെ പോലീസ് ചെക്ക്പോസ്റ്റുകൾ ആക്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സൈന്യവും ഭൂരിപക്ഷ സമുദായക്കാരും ചേർന്ന് റോഹിങ്ക്യകളെ വേട്ടയാടാൻ തുടങ്ങി. നിരവധി ഗ്രാമങ്ങൾ സൈന്യം ചുട്ടെരിച്ചു. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും പലരെയും കൊലപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്നാണ് റോഹിങ്ക്യകള്‍ കൂട്ട പാലായനം ആരംഭിച്ചത്.