ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാനെന്ന പേരില്‍ വിശ്വ ഹിന്ദു പരിഷത്തും സംഘപരിവാറും ചേര്‍ന്ന് 1400 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ഹിന്ദുമത സംഘടനയായ നിര്‍മോഹി അഖാര.
രാമക്ഷേത്രത്തിന്‍റെ പേരില്‍ സംഭാവനയായി പിരിച്ചെടുത്ത പണം ബിജെപി തെരഞ്ഞെടുപ്പിന് ചെലവിട്ടെന്നും ബാബറി മസ്ജിദ് തര്‍ക്ക വിഷയത്തിലെ കക്ഷികൂടിയായ നിര്‍മോഹി അഖാര ആരോപിച്ചു.
'രാമക്ഷേത്രം നിര്‍മ്മിച്ചുതരാമെന്ന വാഗ്ദാനം നല്‍കി വിഎച്ച്പി ആളുകളില്‍ നിന്ന് പണം വാങ്ങി. അവര്‍ ആ പണം രാമക്ഷേത്രം പണിയാനല്ല സ്വന്തം കെട്ടിടങ്ങള്‍ പണിയാനാണ് ഉപയോഗിച്ചത്'. നിര്‍മോഹി അഖാര വക്താവ് സീതാറാം നിര്‍മോഹി പറഞ്ഞു.
നിര്‍മോഹി അഖാരയാണ് തര്‍ക്ക വിഷയത്തിലെ പ്രധാനകക്ഷിയെന്നും നിര്‍മോഹി അഖാര അവകാശപ്പെട്ടു.
രാഷ്ട്രീയക്കാര്‍ വിഷയം അട്ടിമറിച്ച് സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും അവര്‍ ആ പണം ഉപയോഗിച്ച് ഒരു സര്‍ക്കാര്‍ തന്നെയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്രത്തിനായി ഒരു പൈസപോലും ചെലവഴിച്ചിട്ടില്ല. രാഷ്ട്രീയക്കാര്‍ രാമക്ഷേത്രത്തിന്‍റെ പേരില്‍ പണവും നോട്ടുകളും ശേഖരിച്ചെന്നാണ് മനസിലാക്കുന്നതെന്നും നിര്‍മോഹി അഖാര വക്താവ് കൂട്ടിച്ചേര്‍ത്തു.