ന്യൂഡല്‍ഹി: ഇന്ധനത്തിന് ന്യായമായ വില ഈടാക്കാന്‍ എണ്ണക്കമ്പനി മേധാവികളോടാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്ണക്കമ്പനി മേധാവികളുമായി ഇന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇപ്രകാരം ആവശ്യപ്പെട്ടത്.
ആഗോള വില നിലവാരം പരിശോധിച്ചാല്‍ ക്രൂഡ് ഓയിലിന്‍റെ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇത് ആഗോള വളർച്ചയെ പ്രതികൂലമായി ബാധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ ഇത് പണപ്പെരുപ്പം സൃഷ്ടിച്ചതോടൊപ്പം ദേശീയ ബജറ്റിനെയും ഇത് സാരമായി ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ എണ്ണവില 2.50 രൂപ കുറച്ചതിന് ശേഷവും രാജ്യത്തെ എണ്ണയുടെ റീട്ടെയില്‍ വില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തിയത്.
ന്യൂഡല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലും എണ്ണവില കുതിക്കുകയാണ്. ഡീസല്‍ വിലയും സമാനമായ വര്‍ദ്ധനവാണ് കാണിക്കുന്നത്.
നേരത്തെ പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. എക്സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണവില വീണ്ടു പഴയ സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.