സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് മദർ തരേസ പുരസ്കാരം നല്‍കി.
സാമൂഹികനീതിക്കും സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്കുള്ള അവാര്‍ഡ് ആണിത്. സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ പ്രിയങ്ക മുന്നിട്ടിറങ്ങിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രിയങ്ക യൂണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസിഡര്‍ കൂടിയാണ്.
കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്കാരം നല്‍കുന്നത്. പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്ര അവാര്‍ഡ് ഏറ്റുവാങ്ങി.
"അനുകമ്പയും ദയയും ഉള്ള കുഞ്ഞിനെ ലഭിച്ചതില്‍ ഒരു അമ്മയെന്ന നിലയില്‍, ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. നിങ്ങള്‍ എത്ര നല്‍കുന്നുവോ അതില്‍ കൂടുതല്‍ നിങ്ങള്‍ക്ക് ലഭിക്കും എന്നതിന്‍റെ ഉത്തമോദാഹരണമാണ് അവള്‍. കുഞ്ഞിലേ തന്നെ മദര്‍ തെരേസ അവളില്‍ സ്വാധീനം ചെലുത്തിയിരുന്നു .ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള പ്രേം നിവാസിനെ അവള്‍ പിന്തുണയ്ക്കാറുണ്ടായിരുന്നു. ഈ പുരസ്‌കാരം ലഭിക്കാന്‍ അവള്‍ എന്തുകൊണ്ടും അര്‍ഹയാണ്. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്നു. ദരിദ്രരെ സഹായിക്കുന്നതിലും അശരണരെ പിന്തുണക്കുന്നതിലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി ധനസമാഹരണം നടത്തുന്നതിലും നന്മ കണ്ടത്തുന്ന ഈ സംരഭം അവളുടെ പരിശ്രമങ്ങള്‍ തിരിച്ചറിഞ്ഞതില്‍ അവള്‍ വളരെയധികം സന്തോഷിക്കും"- അവാർഡ് ഏറ്റുവാങ്ങിയശേഷം പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു.
കിരൺ ബേദി, അണ്ണ ഹസാരെ, ഓസ്ക്കർ ഫെർണാണ്ടസ്, മലാല യൂസഫ്സായി, സുസ്മിത സെൻ എന്നിവർക്കാണ് ഇതിന് മുൻപ് അവാർഡ് ലഭിച്ചത്.