ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ റീത്ത ബഹുഗുണ ജോഷി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. നിയമസഭാ തെഞ്ഞെടുപ്പ് അടുത്തിരിക്കെ റീത്ത ബിജെപിയിൽ അംഗത്വം സ്വീകരിച്ചത് കോണ്‍ഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് റീത്ത പാര്‍ട്ടി വിട്ടതെന്ന് സൂചനയുണ്ട്.
ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഈ തീരുമാനത്തില്‍ ഞാന്‍ എത്തിയത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഉന്നതി പരിഗണിച്ചാണ്.24 വര്‍ഷം പൂര്‍ണ ആത്മാര്‍ഥതയോടെയാണ് ഞാന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതെന്നും റീത്ത മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണിക്ക് പരിഹാരം കാണാന്‍ മോദി സര്‍ക്കാരിനെ കഴിയുകയുള്ളുവെന്ന് റീത്ത പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്ന റീത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചു.രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനം തള്ളിക്കളയും. ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കും മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഒരു മാസം നീണ്ട യു.പി പര്യടനം അടുത്ത കാലത്താണ് സമാപിച്ചത്. കര്‍ഷകരുടെയും ന്യുനപക്ഷത്തിന്റെയും വോട്ട് ലക്ഷ്യമാക്കിയായിരുന്നു രാഹുലിന്‍റെ യാത്ര.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റീത്ത ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. റീത്തയുടെ സഹോദരനും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണയും നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹേമവതി നന്ദന്‍ ബഹുഗുണയുടെ മകളാണ് റീത്ത.