ഗുരുഗ്രാം: ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രദ്യുമൻ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതിയായ 11ാം ക്ലാസ്സ്‌കാരനെ 3 ദിവസത്തെയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഗുരുഗ്രാമിലുള്ള ജുവനൈല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐ ഇയാളെ കേസ് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യും.
കുറ്റവാളിയ്ക്ക് കടുത്ത ശിക്ഷ നൽകണം, അവനെ മുതിർന്നവനായി കണ്ടുതന്നെ വിചാരണ നടത്തുകയും തൂക്കിലേറ്റുകയും വേണമെന്ന് പ്രദ്യുമൻ ഠാക്കൂറിന്‍റെ വക്കില്‍ പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകള് അനുസരിച്ച് സെമെസ്റ്റര്‍ പരീക്ഷയും പിടിഎ മീറ്റിങ്ങും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു 11ാം ക്ലാസ്സ്‌കാരന്‍ ഈ കുറ്റകൃത്യം ചെയ്തത്. കുട്ടിയെ കൊല്ലാനുപയോഗിച്ച കത്തി അപ്പോള്‍ത്തന്നെ റ്റോയലറ്റിലൂടെ ഒഴുക്കിവിട്ടതായും പറയപ്പെടുന്നു.
11 ാം ക്ലാസ്സ് വിദ്യാര്‍ഥിയെ ഇന്ന് രണ്ടുമണിയോടെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സ്കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സീ മീഡിയയ്ക്കു ലഭിച്ച വിവരമനുസരിച്ച് മോശമായ പെരുമാറ്റം ഈ 11ാം ക്ലാസ്സ്‌കാരന്‍റെ പ്രത്യേകതയായിരുന്നു. കൂടാതെ കൊലപാതകം നടന്ന ദിവസം ഈ കുട്ടിയുടെ കൈയില്‍ കത്തി കണ്ടവരുമുണ്ട്.
എന്നാല്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവ് ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. തന്‍റെ മകന്‍ കുറ്റം ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. കൂടാതെ തന്‍റെ മകന്‍റെ വസ്ത്രത്തില്‍ ഒരു രക്തക്കറ പോലും ഉണ്ടായിരുന്നില്ല എന്നും അവന്‍ പരീക്ഷ എഴുതുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കുറ്റസമ്മത രേഖകളില്‍ ഒപ്പ് ഇടുവാന്‍ സിബിഐ നിര്‍ബന്ധിച്ചതായും അദ്ദേഹം പറഞ്ഞു.
കൊലപാതകം നടന്ന ആ ദിവസം തന്നെ അറസ്റ്റിലായ ബസ് ജീവനക്കാരന്‍ ബാത്റൂമിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് കുട്ടി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. വിദ്യാർഥികളും ബസ് ജീവനക്കാരും ക്ലാസ് ഫോർ ജീവനക്കാരും ഇതെ ബാത്റൂമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതാണ് പുതിയ വഴിത്തിരിവിന് കാരണമായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 8 -ന് ആണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂര്‍ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. കുട്ടി ചോരയിൽ കുളിച്ച് ബാത്റൂമിന് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാർഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ടീച്ചര്‍മാരും അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം സ്കൂള്‍സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ശിപാർശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. അതുകൂടാതെ സംഭവത്തിനു ശേഷം 3 മാസത്തേയ്ക്ക് സ്കൂൾ നടത്തിപ്പ് സർക്കാർ ഏറ്റെടുത്തിരുന്നു. ഡെപ്യുട്ടി കമ്മിഷണര്‍ വിനയ് പ്രതാപ് സിംഗിനാണ് സ്കൂളിന്‍റെ ചുമതല നല്‍കിയത്.
ഈ സംഭവത്തെ തുടര്‍ന്ന് രാജ്യമാകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലേക്ക് മാർച്ച് നടത്തി. സ്കൂൾ മാനേജ്മെന്റിന്റെ അശ്രദ്ധക്കെതിരെ കേസെടുക്കണമെന്ന് മരിച്ച കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടു.
More than 125 students and teachers were questioned by CBI before arresting the class 11th student: CBI sources #PradyumnMurderCase
— ANI (@ANI) November 8, 2017