ന്യൂഡല്‍ഹി: ദീപാവലിയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് നവംബര്‍ 1 വരെ പടക്ക വില്പന നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഉറച്ചു നില്‍ക്കുന്നതായി സുപ്രീം കോടതി. കൂടാതെ വിധിയെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
ബുധനാഴ്ച പടക്ക വില്പനയ്ക്ക് താത്കാലിക അനുമതിയുള്ള വ്യാപാരികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച കോടതിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പടക്ക നിരോധനത്തിനുശേഷം പല രാഷ്ട്രീയ മത നേതാക്കന്മാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരിശോധിച്ചശേഷമാണ് കോടതി ഈ തീരുമാനത്തിലെത്തിയത്. ബാബാ രാംദേവ്, ത്രിപുര ഗവര്‍ണര്‍ തുടങ്ങിയവര്‍ വിമര്‍ശനുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ദീപാവലിക്കുശേഷം ഡല്‍ഹിയിലെ വായുമലിനീകരണം അപായകരമായ തോതിലേക്ക് ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അത്തരത്തിലുള്ള ഒരു വായു മലിനീകരണം 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഉണ്ടായത്.
ദീപാവലി കാലയളവില്‍ വിറ്റഴിഞ്ഞ ചൈനീസ് പടക്കങ്ങളില്‍നിന്നുള്ള രാസധൂളികളും ധൂമങ്ങളുമാണ്, മലിനീകരണത്തോത് താരതമ്യേന കൂടിയ ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിത്തീര്‍ത്തത്. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണത്താല്‍ വീര്‍പ്പുമുട്ടുന്ന തലസ്ഥാന നഗരിക്കു താങ്ങാവുന്നതിനുമപ്പുറമായിരുന്നു ദീപാവലിക്കാലത്തെ പടക്കങ്ങളില്‍ നിന്നുള്ള പുക മലിനീകരണം.
കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിലെ വായു ഏകദേശം 17 മടങ്ങ് മലിനമായിതീര്‍ന്നിരുന്നു എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥവരെ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായി.
ദീപാവലിയ്ക്ക് വളരെ കുറച്ച് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയുടെ അന്തരീക്ഷം പരിരക്ഷിക്കുന്നതില്‍ ഈ നിരോധനം വലിയ പങ്കുവഹിക്കും എന്ന് കരുതാം.