ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി പേരറിവാളൻ സർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച വിധി നിലനില്‍ക്കുമെന്നും പേരറിവാളന്റെ അപേക്ഷ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പേരറിവാളന് അനുകൂലമായി സിബിഐ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥനായ ത്യാഗരാജൻ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ഉത്തരവ് ഉൾപ്പെടെ ചോദ്യം ചെയ്ത് പേരറിവാളൻ ഹർജി നൽകിയത്. തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും അതിനാൽ തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം. ഇതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തു.
ഹർജി നിലനിൽക്കില്ലെന്നും സുപ്രീംകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള പേരറിവാളന്റെ ഹർജി പരിഗണിച്ചാൽ മുഴുവൻ കേസും പുനഃപരിശോധിക്കേണ്ടിവരുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
താൻ വാങ്ങിക്കൊടുത്ത ഒൻപത് വോൾട്ട് ബാറ്ററികൾ എന്തിന് വേണ്ടിയാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് പേരറിവാളൻ കുറ്റസമ്മതമൊഴിയിൽ പറഞ്ഞത് ഒഴിവാക്കിയാണ് കോടതിയിൽ സമർപ്പിച്ചതെന്ന് ത്യാഗരാജൻ വെളിപ്പെടുത്തിയിരുന്നു.