ന്യൂഡല്‍ഹി: "ചായ വിൽപനക്കാരൻ" പ്രധാനമന്ത്രിയാകാന്‍ കാരണം നെഹ്റുവിന്‍റെ സംഭാവനകളാണെന്ന തന്‍റെ പരാമര്‍ശത്തെ ന്യായീകരിച്ച് കന്ഹ്രെസ്സ് എംപി ശശി തരൂര്‍.
"ചായ വിൽപനക്കാരൻ" എന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് പ്രധാനമന്ത്രിയുടെ 'എളിയ ജീവിത പശ്ചാത്തല'മാണെന്ന് അദ്ദേഹം പറഞ്ഞു.
ചായ വിൽപനക്കാരൻ പ്രധാനമന്ത്രിയാകാന്‍ കാരണം നെഹ്റുവിന്‍റെ സംഭാവനകളാണെന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശം. തന്‍റെ പുസ്തകമായ 'നെഹ്റു ദി ഇൻവെൻഷൻ ഓഫ് ഇന്ത്യ'യുടെ പ്രകാശന ചടങ്ങിലായിരുന്നു ശശി തരൂര്‍ ഇപ്രകാരം പറഞ്ഞത്. വ്യക്തിയല്ല മറിച്ച് രാജ്യവും ഭരണഘടനാസ്ഥാപനങ്ങളുമാണ് പ്രധാനമെന്നായിരുന്നു നെഹ്റുവിന്‍റെ വിശ്വാസം. ഇന്നത്തെ ഭരണാധികാരികൾ മനസിലാക്കാത്തത് ഇതാണ്. ഒരു ചായ വിൽപ്പനക്കാരനെ രാജ്യത്തിന്‍റെ തലപ്പത്തെത്തിച്ചത് നെഹ്‍റുവാണെന്നും ശശി തരൂർ പറഞ്ഞിരുന്നു.
എന്നാല്‍, പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൂടാതെ, മനുഷ്യത്വം നിലനില്‍ക്കുന്നതിന് കാരണം തന്നെ നെഹ്റുവാണെന്നും പ്രധാനമന്ത്രി പദത്തിലേക്ക് ഒരാളെ എത്തിക്കുന്നതില്‍ മാത്രമായി നെഹ്റുവിന്‍റെ പങ്കിനെ ചുരുക്കരുതെന്നും തരൂരിന്‍റെ പരാമര്‍ശത്തെ പരിഹസിച്ച ബിജെപി പ്രതികരിച്ചു.
പ്രധാനമന്ത്രിയെ നിന്ദിക്കുക തന്‍റെ ഉദ്ദേശമായിരുന്നില്ലെന്ന് തരൂര്‍ പിന്നീട് വിശദീകരിച്ചിരുന്നു.
മുന്‍പ് പ്രധാനമന്ത്രിയുടെ പല പ്രസംഗങ്ങളിലും ഈ പരമാര്‍ശം സാധാരണമായിരുന്നു എന്നതും വാസ്തവം.