ഗോരഖ്പുർ: ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയില്‍നിന്നും മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജീവന് സംരക്ഷിക്കാന്‍ നില കൊള്ളേണ്ട സ്ഥാപനം ജീവനെടുക്കുന്നതില്‍ പ്രവീണ്യം തെളിയിക്കുകയാണ്. ഗോരഖ്പുർ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് എന്നതും ഈ അവസരത്തില്‍ ശ്രദ്ധേയമാവുകയാണ്.
അടുത്തായി പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈ മാസം ഇതുവരെ 296 പിഞ്ചുകുട്ടികൾ മരണപ്പെട്ടു. ഈ വര്‍ഷം ആകെ 1256 പിഞ്ചുകുട്ടികള്ക്കാണ് ഈ ആശുപത്രിയില്‍ ജീവന് നഷ്ടപ്പെട്ടത്. മനുഷ്യമനസ്സുകളെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ പി.കെ. സിംഗ് ആണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഓഗസ്റ്റിൽ മരിച്ച 296 കുട്ടികളില്‍ 213 കുട്ടികൾ നവജാത ശിശു പരിചരണ ഐസിയുവിലും 83പേർ മസ്തിഷ്ക വീക്കം ബാധിച്ച വാർഡിലെയുമായിരുന്നു. ഓഗസ്റ്റ് 27, 28 തീയതികളിൽ 37 കുട്ടികൾ മരിച്ചതിൽ 26പേർ നിയോനാറ്റൽ ഐസിയുവിലും 11 പേർ മസ്തിഷ്കവീക്കം ബാധിച്ചവർക്കുള്ള വാർഡിലുമായിരുന്നു.
ജനുവരി 152, ഫെബ്രുവരി 122, മാർച്ച് 159, ഏപ്രിൽ 123, മേയ് 139, ജൂൺ 137, ജൂലൈ 128 എന്നിങ്ങനെയാണ് കഴിഞ്ഞ ഏഴ് മാസങ്ങളിൽ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശുമരണ നിരക്കെന്നും അദ്ദേഹം പറഞ്ഞു.