ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നടത്തിയ ട്വിറ്റര്‍ പരാമര്‍ശം കമ്പനിയ്ക്ക് നല്‍കിയത് വന്‍ നഷ്ടം.
കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. അതുകൂടാതെ അദാനിയിൽനിന്ന് കിട്ടാനുള്ള കടത്തിന്‍റെ കണക്ക് പൊതുതാൽപ്പര്യാർഥം ഇനിയെങ്കിലും പുറത്തുവിടണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ഇതാദ്യമായാണ് ബിജെപിയില്‍നിന്നും അദാനിയ്ക്കെതിരെ പരാമര്‍ശമുണ്ടാവുന്നത്. കിട്ടാക്കടത്തിന്‍റെ പേരിൽ അദാനിയെ ചോദ്യം ചെയ്യുന്നില്ല. കേന്ദ്രവുമായി അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെ സർക്കാരിനും അദാനി നാണക്കേട് ഉണ്ടാക്കുകയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു.
സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ക്ക് വിപണിയില്‍ വന്‍തിരിച്ചടി നല്കിയിരിയ്ക്കുകയാണ്. ആദാനിയുടെ ഓഹരികള്‍ക്ക് 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് വിപണി മൂല്യം കണക്കാക്കിയാല്‍ 9000 കോടിയുടെ നഷ്ടം ഇതുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം തള്ളി പ്രസ്താവന ഇറക്കിയിട്ടുണ്ട്. അദാനി ഗ്രൂപ്പ് സ്വകാര്യ, പൊതുമേഖല ബാങ്കുകളില്‍ നിന്നും കടമെടുത്തിട്ടുണ്ട്. അവ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നുമുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ഗൗതം അദാനി മോദി സര്‍ക്കാറുമായി ഏറ്റവും അടുപ്പമുള്ള വ്യവസായി ആണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ബിജെപിയില്‍നിന്നും സ്വാമിയുടെ ട്വിറ്റര്‍ പരാമര്‍ശം രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്.