നിറത്തിന്‍റെ പേരില്‍ അവഹേളനം, അഞ്ചുപേരെ വിഷം കൊടുത്തു കൊന്നു

നിറം കുറഞ്ഞതിന്‍റെ പേരിലും പാചകം അറിയില്ലെന്ന പേരിലും പ്രഗ്യയെ വീട്ടുകാര്‍ സദാസമയവും കുറ്റപ്പെടുത്തിയിരുന്നു.

Last Updated : Jun 23, 2018, 03:16 PM IST
നിറത്തിന്‍റെ പേരില്‍ അവഹേളനം, അഞ്ചുപേരെ വിഷം കൊടുത്തു കൊന്നു

മഹാരാഷ്ട്ര: കറുത്ത നിറത്തിന്‍റെ പേരില്‍ അവഹേളനം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി ഭക്ഷണത്തില്‍ വിഷം നല്‍കി അഞ്ച് പേരെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലാണ് സംഭവം. യുവതിയെ പോലീസ് അറസ്റ്റുചെയ്തു.

പ്രഗ്യ സുര്‍വസേ ആണ് അറസ്റ്റിലായത്. ജൂണ്‍ പതിനെട്ടിന് ഒരു ബന്ധുവിന്‍റെ വീട്ടില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലാണ് ഇവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അഞ്ചുപേരെ കൊന്നത്.  ഏഴിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള നാലുകുട്ടികളും, അമ്പത്തിമൂന്നുകാരനുമാണ് ഇവര്‍ തയ്യാറാക്കിയ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചു മരിച്ചത്. ഏതാണ്ട് 80 പേര്‍ ഈ ഭക്ഷണം കഴിച്ച് ഉണ്ടായ ഭക്ഷ്യവിഷബാധയില്‍ ആശുപത്രിയിലാണ്. 

നിറത്തിന്‍റെ പേരില്‍ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ കുത്തുവാക്കില്‍ മനംമടുത്താണ് കൊലപാതകമെന്നാണ് പ്രഗ്യ പോലീസില്‍ മൊഴി നല്‍കിയത്. നിറം കുറഞ്ഞതിന്‍റെ പേരിലും പാചകം അറിയില്ലെന്ന പേരിലും പ്രഗ്യയെ വീട്ടുകാര്‍ സദാസമയവും കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകം ചെയ്യാന്‍ പ്രഗ്യയെ പ്രേരിപ്പിച്ചത്. ബന്ധുവായ സുഭാഷ് മാനെയുടെ ഗൃഹപ്രവേശ സല്‍ക്കാരത്തില്‍ ഭക്ഷണത്തില്‍  കീടനാശിനി ചേര്‍ക്കുകയായിരുന്നുവെന്ന് അവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

മരിച്ചതില്‍ രണ്ടുപേര്‍ യുവതിയുടെ ബന്ധുക്കളാണ്. രണ്ടുവര്‍ഷം മുമ്പു വിവാഹിതയായ പ്രഗ്യയെ വീട്ടുകാരും ബന്ധുക്കളും അവഹേളിക്കുന്നതു തുടര്‍ന്നതോടെയാണ് പ്രതികാരം മൂത്ത് അവരെയെല്ലാം വിഷംനല്‍കി കൊല്ലാന്‍ തീരുമാനിച്ചതെന്ന് റായ്ഗഡ് എസ്പി അനില്‍ പരസ്‌കര്‍ പറഞ്ഞു. ഫോറന്‍സിക് ലബോറട്ടറിയില്‍ ഭക്ഷണം പരിശോധനയ്ക്ക് അയച്ചതോടെയാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രഗ്യയെ ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Trending News