കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായി. ഏറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടപടികള്‍ തുടങ്ങുക. വിചാരണത്തീയതി നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് കേസ് പരിഗണിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹ ബന്ധം തകരാന്‍ കാരണം യുവനടിയാണെന്നതിനാല്‍ ദിലീപിന് ഇവരോട് പകയുണ്ടെന്നും അശ്ലീലദൃശ്യം പകര്‍ത്താന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ദൃശ്യം പകര്‍ത്തിയ മൊബൈലും മെമ്മറികാര്‍ഡും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
അതേസമയം വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. കൂടാതെ വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും നടി ആവശ്യപ്പെടുകയുണ്ടായി. നടിയുടെ ആവശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. സംഭവം നടന്നിട്ട് ഒരു വര്‍ഷത്തിനുശേഷമാണ് കോടതി വിചാരണ ആരംഭിക്കുന്നത്.