നടിയെ ആക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യ പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ദിലീപിന്‍റെ ആവശ്യം.
എന്നാല്‍, ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും കണക്കിലെടുത്ത ഹൈക്കോടതി ദൃശ്യങ്ങള്‍ നല്‍കാനാവില്ലയെന്ന് വ്യക്തമാക്കുകയായിരുന്നു. കൂടാതെ, പ്രതിയുടെ അഭിഭാഷകന്‍ നേരത്തെ ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്നും ജഡ്ജിയുടെ സാന്നിധ്യത്തില്‍ പ്രതിക്ക് ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി.
ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറരുതെന്ന സര്‍ക്കാരിന്‍റെ നിലാപാട് കൂടി അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്‍റെ ഹര്‍ജി തള്ളിയത്. കേസിനെ സംബന്ധിച്ച തെളിവുകള്‍ക്ക് പ്രതിക്കും അവകാശമുണ്ടെന്നും അത് വ്യക്തമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സമാന ആവശ്യം ദിലീപ് നേരത്തെ സെഷന്‍സ് കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും ഉന്നയിച്ചിരുന്നു. രണ്ടിടത്തും ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പയിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്. വിചാരണ തടസപ്പെടുത്താനാണ് ദിലീപ് നിരന്തരം പല ഹര്‍ജികളുമായി കോടതികളെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആരോപിച്ചിരുന്നു.
പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം എന്നതോടൊപ്പം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം, എല്ലാ രേഖകളും പ്രതിയെന്ന നിലയില്‍ കൈമാറണം. സിബിഐ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ദിലീപ് കോടതികളില്‍ ഹര്‍ജി നല്‍കിയിരുന്നു.