കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്നലെ വൈകുന്നേരം അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്‌ട്രേറ്റിന്‍റെതാണ് ഉത്തരവ്. രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
ഐ.പി.സി സെക്ഷന്‍ 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസായതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വന്നേക്കും. ഇപ്പോള്‍ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ രണ്ടാം പ്രതിയാകും.
അതേസമയം, ദിലീപിനെതിരെ 19 ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിർണായകമായ സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പോലീസ് വൃത്തങ്ങൾ. നടിയെ ആക്രമിക്കാൻ പള്‍സര്‍ സുനിക്ക് ഒന്നരകോടി രൂപയുടെ ക്വട്ടേഷൻ നൽകുന്നത് കേട്ടതായുള്ള ഏറെ നിർണായകമായ സാക്ഷിമൊഴിയാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. കൂടാതെ സുനി നിർമിക്കുന്ന സിനിമയിൽ അഭിനയിക്കാൻ ദിലീപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നുള്ള നിര്‍ണായക വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഢാലാചന നടന്നത്. ഒരു വർഷം മുൻപ് താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്റെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലസ് മജിസ്ട്രേറ്റിനെ അറിയിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പൾസർ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.
ദിലീപിന് വേണ്ടി ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. രാംകുമാറാണ് ഹാജരായത്. നടനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നടന്‍റെ ജാമ്യത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളിൽ പലതും കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സംഭവത്തിൽ താൻ നിരപരാധിയാണെന്ന് ദിലീപ് പറഞ്ഞു. അങ്കമാലി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നടനെ ജയിലിലേക്ക് കൊണ്ടുപോകാനായി പോലീസ് വാനിനുള്ളിലേക്ക് കയറ്റുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞ ദിലീപ് കേസുമായി ബന്ധപ്പെട്ട് തന്നെ ക്രൂശിക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി.
നടനെ ഹാജരാക്കിയ, അങ്കമാലി മജിസ്ട്രേറ്റിന്‍റെ വസതിക്ക് മുന്നിലും ആലുവ സബ്ജയിലിനു മുന്നിലും വൻ പ്രതിഷേധമാണ് ജനങ്ങള്‍ അറിയിച്ചത്. മജിസ്ട്രേറ്റിന്‍റെ വസതിക്കു മുന്നിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകര്‍ കടുത്ത പ്രതിഷേധവുമായെത്തി. ഇവർക്കൊപ്പം നാട്ടുകാരും ദിലീപിനെ കൂവിവിളിച്ച് പ്രതിഷേധമറിയിച്ചു. ദലീപ് നാടിനു തന്നെ നാണക്കേടാണെന്ന് ആലുവ സബ്ജയിലിനു മുന്നിൽ പ്രതിഷേധിച്ച നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് രഹസ്യ കേന്ദ്രത്തിൽ വെച്ച് ദിലീപിനെ ചോദ്യം ചെയ്യുകയും വൈകീട്ട് ആറരയോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.