അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ കസ്റ്റഡി കാലാവധി ശനിയാഴ്ച വൈകിട്ട് അഞ്ചുമണി വരെ നീട്ടികൊണ്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വാദിച്ചു.
കസ്റ്റഡി നീട്ടണമെന്ന പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ ദിലീപിനെ വിവധ ജില്ലകളില്‍ കൊണ്ടുപോയി മാത്രമാണ് തെളിവെടുപ്പ് നടത്തിയതെന്നും ഇനിയും ചോദ്യം ചെയ്യലിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പ്രോസിക്യൂഷൻ വാദത്തെ ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാം കുമാർ എതിർത്തു.