മാനന്തവാടി: വയനാട് ജില്ലയിലെ ഏറ്റവും വലിയ ഡാമായ ബാണാസുര സാഗര്‍ ഡാം മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന് ആരോപണം.
ഡാം തുറന്നതില്‍ വന്‍ വീഴ്ചയാണ് ഉണ്ടായതെന്നും ഇടുക്കിയിലെ ജാഗ്രത വയനാട്ടില്‍ കാണിച്ചില്ലെന്നും ആരോപിച്ച് എംഎല്‍എ ഒ. ആര്‍ കേളു രംഗത്തെത്തി.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ അര്‍ദ്ധരാത്രിയില്‍ ഷട്ടറുകള്‍ 230 സെ.മീ വരെ ഉയര്‍ത്തിയതോടെ നൂറ് കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിലായി.
മുന്‍കൂട്ടി അറിയാഞ്ഞതിനാല്‍ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനോ വേണ്ട മുന്‍കരുതലുകള്‍ എടുക്കാനോ സാധിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കെഎസ്ഇബിയുടെ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. രക്ഷാപ്രവര്‍ത്തനത്തിന് ഡാമിലെ ബോട്ടുകള്‍ വിട്ടുനല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അതേസമയം അറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നതിന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാനാണ് നീക്കം. ഡാം തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച ഉണ്ടായെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയും ആരോപിച്ചു.