CPM Worker Murder: സിപിഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; പിന്നിൽ ആർഎസ്എസ്, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമമെന്നും എ വിജയരാഘവൻ

ആര്‍എസ്എസ് നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 10:22 AM IST
  • ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു
  • ഇതിന് പിന്നാലെയാണ് ഹരിദാസനെ കൊലപ്പെടുത്തിയത്
  • എന്നാൽ ആരോപണം തള്ളി ബിജെപി രം​ഗത്തെത്തി
CPM Worker Murder: സിപിഎം പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതം; പിന്നിൽ ആർഎസ്എസ്, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമമെന്നും എ വിജയരാഘവൻ

തിരുവനന്തപുരം: തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ആർഎസ്എസാണ് കൊലയ്ക്ക് പിന്നിലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസിന്റെ ​ഗൂഢനീക്കമാണിത്. സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

എ വിജയരാഘവന്‍റെ വാക്കുകള്‍: സഖാവ് ഹരിദാസ് ആര്‍എസ്എസ് ആക്രമണത്തില്‍ കൊലപ്പെട്ടിരിക്കുകയാണ്. അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമായ സംഭവമാണിത്. കണ്ണൂര്‍ ജില്ലയില്‍ തികഞ്ഞ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മിന്‍റെ ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സമാധാന അന്തരീക്ഷം തകര്‍ക്കുയെന്ന ഗൂഢാലോചനയാണ് അക്രമത്തിന് പിന്നില്‍. അക്രമം സംഘടിപ്പിച്ചവരുടെ ലക്ഷ്യം നാട്ടില്‍ കലാപമുണ്ടാക്കുകയാണ്. ആര്‍എസ്എസ് അടയാളപ്പെടുത്തുന്നത് തന്നെ അക്രമത്തിലൂടെയാണ്. എല്ലാ സമാധാനകാംക്ഷികളും പ്രതിഷേധം രേഖപ്പെടുത്തേണ്ട സംഭവമാണിത്.

സിപിഐഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ  ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കുകയാണ്. ആ ദിവസം തന്നെ ആര്‍എസ്എസ് ആക്രമണം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം തെറ്റായ നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണം. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടാകെ പ്രതിഷേധം രേഖപ്പെടുത്തണം. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ തയ്യാറാകണം എന്ന് നമ്മളെ ബോധ്യപ്പെടുത്തന്ന സംഭവമാണിത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകൻ പുന്നോൽ സ്വദേശി ഹരിദാസിനെ അക്രമി സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന ഹരിദാസിനെ ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചാണ് കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഹരിദാസിനെ വെട്ടിക്കൊന്നത്. കാൽ മുറിച്ചുമാറ്റി. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. തലശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.

എന്നാൽ ആരോപണം തള്ളി ബിജെപി രം​ഗത്തെത്തി. സംഭവവുമായി യാതൊരു ബന്ധവുമില്ല. പോലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തട്ടെ. പോലീസിന്റെ ജോലി സിപിഎം എടുക്കേണ്ടെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. അക്രമ സാധ്യത മുന്നിൽ കണ്ട് പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News