ഇടുക്കി: ശബരിമലയിൽ ഇപ്പോഴും അക്രമികള്‍ സംഘം ചേര്‍ന്ന് തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിയതെന്നും കടകംപള്ളി സുരേന്ദ്രന്‍ ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരാവശ്യമില്ലാതെ ഇന്നലെയും ചിലര്‍ അറസ്റ്റ് വരിക്കാന്‍ നിലയ്ക്കലെത്തി. പൊലീസ് പരിശോധിച്ച ശേഷം നിരോധനാജ്ഞ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ലെന്നും ദേവസ്വം മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതില്‍ എന്നും കോൺഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.