Swapna Suresh : സ്വപ്ന സുരേഷിനെതിരെ കേസെടുത്തു; കെ.ടി.ജലീലിൻ്റെ പരാതിയിലാണ് നടപടി

GOld Smugglish Case : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും  അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ്  മുന്‍മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതി. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 08:09 PM IST
  • കെടി ജലീൽ നൽകിയ പരാതിയിലാണ് നടപടി .
  • സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് മുന്‍മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതി.
  • തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
  • പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശം തേടിയതിന് ശേഷമാണ് സ്വപ്ന സുരേഷിനെതിരെ കേസെടുക്കാൻ തീരുമാനിച്ചത്.
Swapna Suresh : സ്വപ്ന സുരേഷിനെതിരെ കേസെടുത്തു; കെ.ടി.ജലീലിൻ്റെ പരാതിയിലാണ് നടപടി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് സ്വപ്ന സുരേഷിനെതിരെ കേസെടുത്തു. കെടി ജലീൽ നൽകിയ പരാതിയിലാണ് നടപടി . സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും  അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ്  മുന്‍മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശം തേടിയതിന് ശേഷമാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തത്. പിസി ജോർജിനെതിരെയും പരാതിയിന്മേൽ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം  153, 120 (ബി) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കൂടാതെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Swapna Suresh's Letter: ജോർജിനെ അറിയാത്ത സ്വപ്ന! സ്വപ്നയുടെ കത്ത് പുറത്ത് വിട്ട് ജോർജും- കത്തിന്റെ പൂർണരൂപം വായിക്കാം

രാഷ്ട്രീയ താൽപര്യത്തോടെ കേന്ദ്ര ഏജൻസികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകളാണ് ഇപ്പോൾ രഹസ്യമൊഴി എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്ന് സി.പി.ഐഎം  സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞിരുന്നു.  രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുന്ന രീതി ബി.ജെ.പി സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഫലമായാണ് സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം തെറ്റായ ദിശയിലേക്ക് നീങ്ങുന്ന സ്ഥിതി കേരളത്തിലുണ്ടായതെന്നും സിപിഎം കുറ്റപ്പെടുത്തിയിരുന്നു.

 സ്വർണ്ണക്കള്ളക്കടത്തിനെ കുറിച്ച് ശരിയായ രീതിയിൽ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യ ഘട്ടത്തിൽ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളിൽ ചുമതലപ്പെട്ട ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വാഭാവികമായും സ്വർണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേർന്നു എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്തുത. അത്തരം അന്വേഷണം ചില ബി.ജെ.പി നേതാക്കളിലേക്ക് എത്തിചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകൾ രൂപപ്പെടുത്തി മാധ്യമങ്ങളിൽ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഒപ്പം അന്വേഷണ ഏജൻസികളെ ആ വഴിക്ക് കൊണ്ടുപോകാനുള്ള സമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പുതിയവരെ നിയമിക്കുന്ന സ്ഥിതിയും ഈ ഘട്ടത്തിലുണ്ടായി. ഇതിനെ തുടർന്ന് ജനങ്ങളുടെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നുവന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

അന്വേഷണം നടത്തിയ ഏജൻസികളായ എൻ.ഐ.എ കേസ് അവസാനിപ്പിക്കുകയും കസ്റ്റംസ് ഇതുമായി ബന്ധപ്പെട്ട് കുറ്റപ്രതം നൽകിയതുമാണെന്നും സിപിഎം പറഞ്ഞിരുന്നു. ഇ.ഡി കുറ്റപ്രതം നൽകുന്നതിനുള്ള അന്തിമമായ ഒരുക്കങ്ങളിലാണെന്നാണ് ചില മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. രാജ്യവ്യാപകമായി രാഷ്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ തിരക്കഥകൾ രൂപപ്പെടുന്നത് എന്നതും അങ്ങേയറ്റം സംശയാസ്പദമാണെന്നും സിപിഎം പറഞ്ഞിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് രഹസ്യമൊഴി എന്ന് പറഞ്ഞ് നേരത്തെ പല ഏജൻസികളും പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുന്നതിന് കേസിലെ പ്രതി തയ്യാറായിരിക്കുന്നത്.രഹസ്യമൊഴിയുടെ ഉള്ളടക്കം സാധാരണ പുറത്ത് പറയുന്ന ഒന്നല്ല അത് ജഡ്ജിയും, അന്വേഷണ ഉദ്യോഗസ്ഥനും മാത്രം അറിയേണ്ട ഒരു കാര്യമാണ്. രഹസ്യ മൊഴി നൽകിയും അതുടനെ തന്നെ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്യുക എന്നത് വ്യക്തമാക്കുന്നത് ഇവയാകെ നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണെന്നാണ്. നിയമപരമായ താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് മൊഴി നൽകിയതെങ്കിൽ മൊഴി നൽകിയ ആൾ ഒരിക്കലും ആ കാര്യങ്ങൾ പുറത്ത് പറയാറില്ല. മുഖ്യമന്തിയുടെ കുടുംബാംഗങ്ങൾക്ക് നേരെ പോലും അപകീർത്തികരമായ പ്രസ്താവനകളാണ് ഇപ്പോൾ സ്വർണ്ണകള്ളകടത്ത് കേസിലെ പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഒരു രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് വളരെ വ്യക്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News