ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിന് തിരിച്ചടി. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ വിചാരണ പൂര്‍ത്തിയാകും വരെ കേരളത്തില്‍ പ്രവേശിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഷഹീദ് ഷൗക്കത്തലി കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന കൃഷ്ണദാസിന്‍റെ അപേക്ഷ റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കും എന്ന കാരണത്താലാണ് കൃഷ്ണദാസിന്‍റെ അപേക്ഷ കോടതി തളളിയത്. അതേസമയം ജിഷ്ണു പ്രണോയുടെ കേസില്‍ സിബിഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശനമുണ്ടായി. ഒരു കാരണവുമില്ലാതെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിക്കില്ലെന്നും സിബിഐ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ആരാഞ്ഞു. ഗൗരവമുള്ള കേസുകൾ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു.