തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയത്തിന് ഇടതുമുന്നണി അംഗീകാരം നൽകി. നിയമതടസ്സമില്ലാതെ തന്നെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനാണ് ഇടതുമുന്നണി യോഗം അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ മദ്യനയം ഇന്നുതന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. വൈകിട്ട് അഞ്ചു മണിക്ക് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് നേരത്തേ വ്യക്തമാക്കി ഇടതു സര്‍ക്കാര്‍ കോടതിവിധികളെ മാനിച്ച് നിയമപരമായി എതിര്‍പ്പില്ലാത്ത ബാറുകളാകും തുറക്കുക. 319 ബാറുകളാണ് സംസ്ഥാനത്ത് തുറക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം. ടൂറിസം മേഖലയ്ക്കും കള്ളിനും പ്രത്യേക പരിഗണന നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ളുചെത്തിനേയും കള്ളിനെയും പ്രോല്‍സാഹിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയം. നിലവില്‍ കള്ളുഷാപ്പില്‍ മാത്രമുള്ള കള്ളിന്‍റെ വില്‍പ്പന മറ്റ് ഭക്ഷണ ശാലകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടോഡി ബോര്‍ഡ് പുനസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.