Popular Front of India: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്; പരിശോധന ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട്

Popular Front: ഓപ്പറേഷൻ ഒക്ടോപസിന്റെ ഭാഗമായാണ് റെയ്ഡ്. പാലക്കാട് ജില്ലയിൽ റെയ്ഡ് തുടരുകയാണ്. നഗരത്തിൽ മാത്രം 20 മേഖലകളിലാണ് റെയ്ഡ് നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 10:32 AM IST
  • ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കൽമണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ്
  • ചിറ്റൂർ മേഖലയിൽ പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും റെയ്ഡ് നടത്തി
  • ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന
Popular Front of India: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്; പരിശോധന ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട്

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡ്. പാലക്കാട് കൽമണ്ഡപം, ചടനാംകുറിശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട് എന്നിവിടിങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ടാണ് പാലക്കാട് റെയ്ഡ് നടത്തുന്നത്. ഓപ്പറേഷൻ ഒക്ടോപസിന്റെ ഭാഗമായാണ് റെയ്ഡ്. പാലക്കാട് ജില്ലയിൽ റെയ്ഡ് തുടരുകയാണ്. നഗരത്തിൽ മാത്രം 20 മേഖലകളിലാണ് റെയ്ഡ് നടത്തുന്നത്. ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കൽമണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ്. ചിറ്റൂർ മേഖലയിൽ പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു. പാലക്കാട്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നിരവധി സംഘങ്ങളി തിരിഞ്ഞാണ് പോലീസ് റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് കാജ ഹുസൈന്റെ വീട്ടിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തി.

അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ വി‍ജ്ഞാപനം പുറത്തിറക്കി. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോ​ഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം നടത്തുന്നു, ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നു, ക്രമസമാധാനം തകർക്കുന്നു, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങിയ കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്. 

ALSO READ: Breaking: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

ഭീകര പ്രവർത്തനവുമായുള്ള ബന്ധം ആരോപിച്ച് രാജ്യ വ്യാപകമായി പിഎഫ്ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തി ദേശീയ-സംസ്ഥാന നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു. നാൽപ്പത്തിരണ്ടിലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

വിവിധ കേസുകളിലായി 100 ൽ അധികം പിഎഫ്‌ഐ അംഗങ്ങളേയും അവരുമായി ബന്ധമുള്ളവരേയും ഇഡിയും എൻഐഎയും സംസ്ഥാന പോലീസും ചേർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന റെയ്‌ഡെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ സെപ്റ്റംബർ 22 ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി സംയുക്ത സംഘങ്ങൾ പരിശോധന നടത്തിയിരുന്നു. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് റെയ്‌ഡ്‌ നടന്നത്. കേരളത്തിൽ നിരവധിയിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.

കേന്ദ്ര സേനയുടെ സഹായത്തോടെയായിരുന്നു കേരളത്തിൽ റെയ്‌ഡ്‌ നടത്തിയത്.  റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ രൂക്ഷഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പ്രതികരിച്ചു.  ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. രാജ്യവ്യാപകമായി പിഎഫ്ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സംഘടനയെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News