സാമൂഹ്യമാധ്യമങ്ങളില്‍ ചളിയടിക്കാന്‍ മാത്രമല്ല ബോധവല്‍ക്കരണത്തിനും തമാശകള്‍ ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് മലയാളത്തിലെ ട്രോളന്‍മാര്‍. കോഴിക്കോട് തിരിച്ചറിഞ്ഞ നിപാ വൈറസ് ബാധയ്ക്കെതിരെയാണ് ട്രോളന്‍മാരുടെ ബോധവല്‍ക്കരണം.
നിപാ വൈറസ് പകരുന്നത് വാവ്വാല് കഴിച്ച പഴത്തിന്‍റെ ബാക്കി കഴിക്കുന്നത് കൊണ്ടായതിനാല്‍ വീണുകിട്ടുന്ന പഴങ്ങൾ കഴിക്കാതിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്ന മീമുകള്‍ ഓണ്‍ലൈനില്‍ സജീവമാണ്.
പോത്ത്, പന്നി, കോഴി എന്നിവയുടെ മാംസം കുറച്ച് ദിവസത്തേക്ക് കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, പക്ഷിമൃഗാദികള്‍ പോറല്‍ വരുത്തിയ ചക്ക ഉള്‍പ്പടെയുള്ള ഫലങ്ങളൊന്നും ഉപയോഗിക്കരുത്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. വ്യാജ പ്രചരണങ്ങള്‍ വിശ്വസിച്ച് ചികിത്സ വൈകിപ്പിക്കുന്ന രീതിക്കെതിരെയും ബോധവല്‍ക്കരണം നടത്തുന്ന മീമുകള്‍ ചളിയന്‍മാര്‍ പങ്കു വച്ചിട്ടുണ്ട്.
തലയും വാലുമില്ലാത്ത വാട്ട്സാപ്പ് സന്ദേശങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാനും ട്രോളന്‍മാര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.