ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപന൦; വോട്ടിംഗ് ഉച്ച വരെ

6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്‍റെ പ്രദര്‍ശനവുമുണ്ടാകും.

Last Updated : Dec 13, 2018, 09:14 AM IST
ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപന൦; വോട്ടിംഗ് ഉച്ച വരെ

തിരുവനന്തപുരം: ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം.  നിശാഗന്ധിയില്‍ വൈകിട്ടാണ് സമാപന ചടങ്ങ്.

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊടിയിറങ്ങുന്ന മേളയിലിന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 

മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് ഉച്ച വരെ വോട്ട് ചെയ്യാം. പ്രേക്ഷക പ്രീതി നേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും.

6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്‍റെ പ്രദര്‍ശനവുമുണ്ടാകും.

14 ചിത്രങ്ങളാണ് മത്സര ഇനത്തിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ' എന്നീ ചിത്രങ്ങളാണ് ഈ ഇനത്തില്‍ മലയാളത്തില്‍ നിന്നും ഇടം പിടിച്ചിരിക്കുന്നത്.

അറബ് സംവിധായകന്‍ അഹ്മദ് ഫൗസി സാലെയുടെ പോയ്സണസ് റേസസ്, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ വിഡോ ഓഫ് സൈലന്‍സ് എന്നിവയും മത്സര ഇനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത ചലച്ചിത്ര മേളയാണ് ഇക്കുറി കടന്നുപോയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയ്ക്കെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ തിരശീല വീഴുന്ന മേളയെ ശ്രദ്ധേയമാക്കിയത് ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സാന്നിധ്യമായിരുന്നു. 

ഹോപ്പ് ആന്‍റ് റീബില്‍ഡിംഗ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദര്‍ശനങ്ങളാണ് നടന്നത്. പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ വിഭാഗമാണ്‌ ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡി൦ഗ്.

ലോക സിനിമകള്‍ക്കായിരുന്നു ഇക്കുറിയും പ്രേക്ഷകരുടെ തിരക്ക്. മത്സര വിഭാഗത്തിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ലോക സിനിമാചരിത്രത്തിലെ വിസ്മയ പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാന്‍റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച ഡോക്യുമെന്‍ററിയടക്കം എട്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ തള്ളിക്കയറി.

മേളയോടനുബന്ധിച്ച് പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരവായി ഒരുക്കിയ സംഗീത സന്ധ്യകള്‍ക്ക് ആസ്വാദകര്‍ ഏറെയായിരുന്നു. 

അതേസമയം, മജീദ് മജീദി ചിത്രം മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കാത്തത് സിനിമാസ്വാദകര്‍ക്ക് നിരാശയായി.

നഷ്ട ബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്‍റെ സന്ദേശം പകരുകയെന്നതായിരുന്നു ഈ വര്‍ഷത്തെ മേളയുടെ പ്രധാന പ്രമേയം. നഗരങ്ങളിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടത്തിയത്.
 

Trending News