കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഹൈകോടതിയില്‍ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പിഗണിക്കും. മുഖ്യ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, തലശ്ശേരി സ്വദേശി വി.പി. വിഗേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്.
കേസ് ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കാന്‍ പൊലിസ് ശ്രമിക്കുകയാണെന്നുമുളള വാദമാവും സുനി കോടതിയില്‍ ഉയര്‍ത്തുക.
അതേസമയം, കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന വാദം ഉയര്‍ത്തി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കോടതിയുടെ പരിഗണനക്കെത്തും മുമ്പ് സുനി പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുനിയുടെ ഒളിയിടത്തെ പറ്റി കൃത്യമായ സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം സൂചന നല്‍കുന്നു.
നടിയെ കാറില്‍ പീഡിപ്പിക്കാന്‍ ഉണ്ടായിരുന്നയാളാണ് മണികണ്ഠനെന്ന് നേരത്തേ പിടിയിലായവര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇനി പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ മാത്രമാണ് പിടിയിലാകാനുള്ളത്.