കുവൈത്ത്: മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങൾ വിപണിയിലെത്തിക്കുമ്പോൾ, അക്കാര്യം വ്യക്തമായി അടയാളപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി വാണിജ്യ മന്ത്രാലയം.
വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 20 മുതൽ ഇറക്കുമതി അടയാളപ്പെടുത്താത്ത മത്സ്യം വിൽപ്പന നടത്തിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ആവോലി, ബാലൂൽ, നാഖൂർ, സുബൈത്തി, ശീം തുടങ്ങിയ മത്സ്യങ്ങളില്‍ തദ്ദേശീയമായവയും ഇറക്കുമതി ഇനങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കാനാണ് ഈ പുതിയ നിര്‍ദ്ദേശം. കൂടാതെ, കൂടിയ വിലയിൽ ഇറക്കുമതി മത്സ്യങ്ങൾ വിൽക്കുന്നത് തടയലും ലക്ഷ്യമാണ്.
പ്രാദേശിക ഇനങ്ങൾ ഇറക്കുമതി ഇനങ്ങളേക്കാൾ രുചികരമാണ്. ഇവക്ക് വിലയും കൂടുതലുണ്ട്. ഇറക്കുമതി മത്സ്യങ്ങൾ ഇതേ വിലക്ക് വില്പന നടത്താൻ കച്ചവടക്കാർ ശ്രമിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. കുവൈത്തിന്‍റെ സമുദ്ര പരിധിയിൽ മീൻപിടിക്കുന്നതിന് വിലക്കുള്ള സമയത്ത് മത്സ്യബന്ധനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.