ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്: അടിപതറി സിന്ധു

ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്.  

Last Updated : Aug 5, 2018, 03:47 PM IST
ലോക ബാ‍ഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ്: അടിപതറി സിന്ധു

നാൻജിങ്: ഇന്ത്യയുടെ പി.വി.സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ അടിതെറ്റി. വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ സ്പെയിനിന്റെ കരോലിന മാരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്കോർ: 19-21, 21-10

ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍റെ നൊസോമി ഒകുഹാരയോടായിരുന്നു സിന്ധുവിന്‍റെ ഫൈനലിലെ തോൽവി.

12 മത്തെ തവണ സിന്ധുവുമായി നേര്‍ക്കുനേരെത്തിയ മാരിന്‍റെ ഏഴാം വിജയമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണില്‍ നടന്ന മലേഷ്യ ഓപ്പണില്‍ മാരിനെ വീഴ്ത്തിയ സിന്ധുവിന് ഇവിടെ വിജയം ആവര്‍ത്തിക്കാനായില്ല. ഇക്കുറി മികച്ച ഫോമിലായിരുന്ന ലോക മൂന്നാം റാങ്കുകാരിയായ സിന്ധു വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ.

കഴിഞ്ഞ ഒളിമ്പിക് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു. മരിന്‍റെ മൂന്നാമത്തെ ലോക കിരീടമാണിത്. 

2014ൽ കോപ്പൻഹേഗനിലും 2015ൽ ജക്കാർത്തയിലുമാണ് മരിൻ ഇതിന് മുൻപ് ലോക കിരീടം നേടിയത്. 2015ൽ ഇന്ത്യയുടെ സൈന നേവാളിനെ മറികടന്നായിരുന്നു മരിൻ സ്വർണം നേടിയത്. നേരത്തെ, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് കരോലിന മരിന്‍ സെമിയിലെത്തിയത്.

Trending News