വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യദിനം ഇന്ത്യ ശകതമായ നിലയില്‍. അൻപതാം ടെസ്റ്റ് മൽസരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 151 റൺസിന്‍റെയും മികച്ച ഫോമില്‍ നില്‍ക്കുന്ന ചേതേശ്വർ പൂജാരയുടെ 119 റൺസിന്‍റെയും മികവിലാണ് ആദ്യ ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 317 റണ്‍സെടുത്തത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അനുകൂലമല്ലായിരുന്നു തുടക്കം. 22 റണ്‍സ് നേടുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും പുറത്തായി. ഗംഭീറിനു പകരം ടീമിൽ ഇടം നേടിയ കെ.എൽ. രാഹുലി(പൂജ്യം)ന്‍റെ വിക്കറ്റ് ബോര്‍ഡ് സ്വന്തമാക്കിയപ്പോള്‍, മുരളി വിജയ്(ഇരുപത്)യുടെ വിക്കറ്റ് ജെയിംസ് ആൻഡ്രേഴ്സണും സ്വന്തമാക്കി.
അതിനു ശേഷം മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോഹ്‍ലി–ചേതേശ്വർ പൂജാര സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും നേടിയത് 226 റൺസാണ്. നാലാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പം കോഹ്‍ലി 68 റൺസ് കൂട്ടിച്ചേർത്തെങ്കിലും അൻഡ്രേഴ്സൺ രഹാനെയെ (23) പുറത്താക്കുകയായിരുന്നു. ആൻഡ്രേഴ്സൺ മൂന്നു വിക്കറ്റ് നേടി. അമിത് മിശ്രയ്ക്കുപകരം ജയന്ത് യാദവ് ടീമിൽ ഇടം നേടി.
ആദിൽ റഷീദിനെതിരെ സിക്സർ പായിച്ചാണ് മികച്ച ഫോമിലായിരുന്ന പൂജാര തന്‍റെ പത്താം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ കോഹ്‌ലിയും സെഞ്ചുറി നേടി. കോഹ്‌ലിയുടെ പതിനാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. ക്യാപ്റ്റൻ എന്ന നിലയിൽ ഏഴാമത്തേതും. 15 ബൗണ്ടറികളാണ് കോഹ്‍ലി ഇതുവരെ നേടിയിട്ടുള്ളത്.
എന്നാല്‍, കൊഹ്‌ലി 54ല്‍ നില്‍ക്കെ ഫൈന്‍ലെഗില്‍ കൈവന്ന അവസരം ആദില്‍ റാഷിദ് കളഞ്ഞില്ലയിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി വേറെയായേനെ. ആദ്യ ദിനം ശക്തമായ നിലയിലാണെങ്കിലും കളി പുരോഗമിക്കുംതോറും ബാറ്റ് ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടാകും. നാളത്തെ ദിവസം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.