മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിനെ നടുക്കി വീണ്ടും സ്ഫോടനം. ഇരട്ട കാർ ബോംബ് സ്ഫോടനത്തിലെ മരണ സഖ്യ വര്‍ദ്ധിച്ചു. കുറഞ്ഞത് 20 പേര് കൊല്ലപ്പെടുകയും 30ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍.
ആദ്യസ്ഫോടനം നാസാ ഹബോള്‍ഡ് ഹോട്ടലിലായിരുന്നു. സ്ഫോടക വസ്തുക്കൾനിറച്ച കാർ ഹോട്ടലിലേക്ക് ചാവേർ ഓടിച്ചുകയറ്റുകയായിരുന്നു. മൂന്ന് അൽഷബാബ് തീവ്രവാദികൾ ഹോട്ടലിലേക്ക് ഇരച്ചുകയറുകയും ചെയ്തു. ശനിയാഴ്ച പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ള ഫർമാജോ പങ്കെടുത്ത യോഗത്തിനു വേദിയായ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. പ്രസിഡന്‍ഷ്യല്‍ പാലസിനു സമീപത്താണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. സൊമാലിയൻ സുരക്ഷാ സേന തീവ്രവാദികളെ വധിച്ചു. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ഹോട്ടലിൽ ഉണ്ടായിരുന്നില്ല. ഹോട്ടലിനുള്ളിൽ പ്രവേശിച്ച തീവ്രവാദികൾ ഗ്രനേഡുകൾ എറിഞ്ഞു. മരണ സംഖ്യ ഇനിയും വർധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഹോട്ടലിനു സമീപമുള്ള കെട്ടിടങ്ങളും സ്ഫോടനത്തിൽ തകർന്നു. ശനിയാഴ്ച വൈകുന്നേരം ഹോട്ടലിൽ അഞ്ച് ഫെഡറൽ റിപ്പബ്ലിക്കുകളുടെ യോഗം പ്രസിഡന്റ് വിളിച്ചിരുന്നു. രണ്ടാമത്തെ സ്ഫോടനം മുൻ പാർലമെന്റ് മന്ദിരത്തിനു സമീപമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് ഭീകരര്‍ ഏറ്റെടുത്തു. രണ്ടാഴ്ച മുമ്പ് നഗരത്തിലുണ്ടായ രണ്ടു വലിയ സ്ഫോടനങ്ങളില്‍ 350നു മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.