നരേന്ദ്ര മോദി-ഷി ജിന്‍ പിങ്ങ് അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്

അനൗദ്യോഗിക ചർച്ച ആയതിനാൽ കരാറുകൾ ഔന്നും സന്ദർശനവേളയിൽ ഒപ്പുവയ്ക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ചൈനീസ് അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലേക്ക് കൊണ്ടു വരാനാണ് പ്രധാനമന്ത്രിയുടെ ശ്രമം.

Last Updated : Apr 27, 2018, 08:45 AM IST
നരേന്ദ്ര മോദി-ഷി ജിന്‍ പിങ്ങ് അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്

വുഹാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര വിഷയങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇന്നും, നാളെയുമാണ് ചൈനയിലെ വുഹാനില്‍വെച്ച് ഇരുവരും അനൗദ്യോഗിക ഉച്ചകോടി നടത്തുന്നത്. അതിനായി പ്രധാനമന്ത്രി ഇന്നലെ വൈകീട്ട് വുഹാനിലേക്ക് തിരിച്ചു. ഇന്ന് 12:30 ന് അദ്ദേഹം വുഹാനില്‍ എത്തി. 

 

 

ദോക്‌ലാം അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഹുബൈ പ്രവിശ്യ മ്യൂസിയത്തില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നടക്കുക. ഒരു മണിക്കൂറോളം മ്യൂസിയം സന്ദര്‍ശിച്ച ശേഷം ഇരുനേതാക്കളും ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ചര്‍ച്ച ആരംഭിക്കും. ഷി താമസിക്കുന്ന ഈസ്റ്റ് ലേക്ക് ഗസ്റ്റ് ഹൗസില്‍ വെച്ചായിരിക്കും ചര്‍ച്ച.  തുടര്‍ന്ന് മധ്യ വുഹാനിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് മോദിക്ക് ഷി വിരുന്നൊരുക്കും.

അനൗദ്യോഗിക ചർച്ച ആയതിനാൽ കരാറുകൾ ഔന്നും സന്ദർശനവേളയിൽ ഒപ്പുവയ്ക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ചൈനീസ് അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലേക്ക് കൊണ്ടു വരാനാണ് പ്രധാനമന്ത്രിയുടെ ശ്രമം.

വുഹാനിലേക്ക് പുറപ്പെടുംമുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഔദ്യോഗികകുറിപ്പില്‍ നിലവിലെയും ഭാവിയിലേക്കുള്ളതുമായ അന്താരാഷ്ട്രകാര്യങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും. ദേശീയപ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും എന്നാണ് പറയുന്നത്.

1988-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ചൈനീസ് സന്ദര്‍ശനവുമായാണ് രാഷ്ട്രീയനിരീക്ഷകര്‍ മോദിയുടെ സന്ദര്‍ശനത്തെ കാണുന്നത്. 1962-ലെ യുദ്ധത്തോടെ ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

അതിനു സമാനമായി ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്‌ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ പോരാട്ടസജ്ജമായി 73 ദിവസം തുടര്‍ച്ചയായി നിന്നതിനുശേഷം ഇപ്പോഴാണ് മോദി-ഷി കൂടിക്കാഴ്ച നടക്കുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എന്നിവര്‍ ചൈനയിലെത്തിയിരുന്നു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെയും പ്രതിരോധമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്.

Trending News