നവാസ് ഷരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു

  

Last Updated : Jul 14, 2018, 09:39 AM IST
നവാസ് ഷരീഫിനെയും മകളെയും അറസ്റ്റ് ചെയ്തു

ലഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷെരീഫിന്‍റെയും മറിയത്തിന്‍റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. 

അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. മറിയത്തിന്‍റെ ഭര്‍ത്താവ് റിട്ടയേര്‍ഡ്‌ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴയും പാകിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയത്തിന് ഏഴു വര്‍ഷം തടവും 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്.  മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 

പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ പാക് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണു ഷരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഷെരീഫിനു പുറമെ ആണ്‍മക്കളായ ഹുസൈന്‍, ഹസന്‍, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവരും പ്രതികളാണ്. ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയെന്നാണു കേസ്. പണത്തിന്‍റെ സ്രോതസ് ഹാജരാക്കാന്‍ ഷരീഫിനു കഴിഞ്ഞില്ല.

അര്‍ബുദ ബാധിതയായി ലണ്ടനില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂം നവാസിനൊപ്പമാണ് നവാസ് ഷരീഫും മക്കളും താമസിച്ചിരുന്നത്. കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു നവാസ് ഷരീഫ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു.

Trending News