സിയൂൾ: ഉത്തരകൊറിയയിൽ ആണവ പരീക്ഷണം നടന്ന സ്ഥലത്തിന് സമീപം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കിൽജു പട്ടണത്തിൽനിന്ന് 54 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്.
സെപ്റ്റംബർ മൂന്നിലെ ആണവപരീക്ഷണത്തിനുശേഷം ഇവിടെയുണ്ടാവുന്ന നാലാമത്തെ ഭൂചലനമാണിത്. ആണവ പരീക്ഷണം മൂലം പ്രദേശം ദുർബലമായിരിക്കാമെന്നും പരീക്ഷണ കേന്ദ്രം മറ്റെവിടേക്കെങ്കിലും മാറ്റാൻ ഉത്തരകൊറിയ നിർബന്ധിതമാവുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി. ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്നാണ് ആദ്യം കരുതിയതെങ്കിലും സ്വാഭാവിക ഭൂചലനമാണെന്നു പിന്നീടു കണ്ടെത്തി. ഏതെങ്കിലും ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉണ്ടായതല്ല ഭൂചലനമെന്നു ദക്ഷിണകൊറിയന്‍ കാലാവസ്ഥ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിനാണ് ഇതുവരെ നടത്തിയതിലും വച്ച് ഏറ്റവും വലിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഉത്തരകൊറിയ നടത്തിയത്. ഇതേത്തുടര്‍ന്ന് 6.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അതേസമയം, മേഖലയില്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാമെന്നു ദക്ഷിണകൊറിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ മൂലം പ്രദേശത്ത് റേഡിയോ ആക്ടീവ് വികിരണങ്ങള്‍ ഉണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മലയോര പ്രദേശമായ ഇവിടുത്തെ പരിസ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനുശേഷം മണ്ണിടിച്ചില്‍ സ്ഥിരമാണെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു.