ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത് വിവാദമായിരിക്കെ ന്യായീകരണവുമായി മുഖ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി.
ഹിമാചൽ പ്രദേശിലും സമീപ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതിനാൽ നവംബർ പകുതിയ്ക്കു മുന്‍പായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനത്തെ പാർട്ടികളും ഭരണാധികാരികളുമാണ് കമ്മീഷനോട് ആവശ്യപ്പെട്ടത് അദ്ദേഹം പറഞ്ഞു. അതിനാലാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. എന്നിരുന്നാലും ഹിമാചലിലെ ഫലപ്രഖ്യാപനത്തിന് മുമ്പായി തന്നെ ഗുജറാത്തിൽ തെഞ്ഞെടുപ്പ് നടത്തും. അതിനാൽ യാതൊരുവിധത്തിലും ഹിമാചലിന്റെ തെരഞ്ഞെടുപ്പ് ഫലം ഗുജറാത്തിനെ സ്വാധീനിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഗുജറാത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധാരാളം സർക്കാർ ജീവനക്കാരുടെ സഹായം ആവശ്യമാണെന്നും ഈ സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ജീവനക്കാർക്ക് ബുദ്ധിമുട്ടാകുമെന്നും കമ്മീഷണർ പറഞ്ഞു. ആകെ 26443 സർക്കാർ ജീവനക്കാരെ തെരഞ്ഞെടുപ്പ് ജോലികൾക്ക് ആവശ്യമാണ്. ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടേണ്ടി വരും. അതിനാലാണ് തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന് അചൽ കുമാർ ജ്യോതി അറിയിച്ചു.
അതിനിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹരജി നൽകി.